ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി ജനറൽ ബിപിൻ റാവത്ത്
ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യ സംയുക്ത സേന മേധാവിയായി കരസേന മേധാവി സ്ഥാനമൊഴിഞ്ഞ ജനറല്‍ ബിപിൻ റാവത്ത് സ്ഥാനമേറ്റു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവി വഹിക്കുന്ന ആദ്യ ഓഫീസറെന്ന ബഹുമതി ഇതോടെ ജനറല്‍ ബിപിൻ റാവത്ത് സ്വന്തമാക്കി.
ഇതുവരെയായി കര, നാവിക, വ്യോമ സൈനീക വിഭാഗങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ജനറല്‍മാരായിരുന്നു ഉണ്ടായിരുന്നത്. ഇനിമുതൽ സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഉപദേശകനായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്.ഒപ്പം ഇന്ത്യന്‍ കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്തുകയും ചെയ്യും.

രാഷ്ട്രപതിക്ക് കീഴിൽ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതൽ ഇദ്ദേഹത്തിനായിരിക്കും.പ്രതിരോധമന്ത്രിയുടെ പ്രിൻസിപ്പൽ മിലിട്ടറി ഉപദേശകനും ഇനി ബിപിൻ റാവത്തായിരിക്കും.ഫോർ സ്റ്റാർ ജനറൽ പദവിയിലാകും സംയുക്ത സേന മേധാവിയുടെ നിയമനം.65 വയസ് വരെ പ്രായമുള്ളവര്‍ക്കെ ഈ പദവിയിലെത്താനാവൂ. മൂന്ന് വര്‍ഷമാണ് പദവിയുടെ കാലാവധി.

