News

കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട, രണ്ടായിരത്തി എണ്ണൂറ് ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ

കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ പോലീസിന്റെ വൻ ലഹരിമരുന്ന് വേട്ട. രണ്ടായിരത്തി എണ്ണൂറ് ലഹരി ഗുളികകളുമായി കല്ലായി വലിയപറമ്പിൽ സഹറത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.കല്ലായ് റെയിൽവേ ഗുഡ്സ് യാഡിന് സമീപത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. 2800-ലഹരി ഗുളികകൾ ഇയാളിൽ നിന്നും കണ്ടെടുത്തു.

ന്യൂഇയർ ആഘോഷങ്ങൾക്കായി യുവാക്കളെ ലക്ഷ്യം വച്ചാണ്  ഇത്രയധികം ലഹരി ഗുളികകൾ ജില്ലയിൽ എത്തിച്ചത്. ഡോക്ടറുടെ കുറിപ്പില്ലാതെ ഇത്തരം ഗുളികകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ലഭിക്കാറില്ല. അമിതാദായത്തിനായി നിയമവിരുദ്ധമായി ഇത്തരം ഗുളികകൾ കച്ചവടം ചെയ്യുന്ന ഹൈദരാബാദിലെ ചില ഷോപ്പുകളിൽ നിന്നാണ് ഇയാൾ വലിയ അളവിൽ ഈ ലഹരി കോഴിക്കോട്ടെത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. 24 ഗുളികകളടങ്ങിയ ഒരു സ്ട്രിപ്പിന്റെ യഥാർത്ഥ വില 200 രൂപയിൽ താഴെ മാത്രമാണ്. പക്ഷെ നിയമവിരുദ്ധമായി പിൻവാതിൽ വഴി സ്ട്രിപ്പിന് 1300 രൂപക്കാണ് ഹൈദരാബാദിലെ ഒരു മെഡിക്കൽ സ്റ്റോറിൽ നിന്നും ഈ ലഹരി ഗുളികകൾ ഇയാൾ വാങ്ങിക്കുന്നത്. ലഹരി ഉപയോക്താക്കളായ യുവതീയുവാക്കൾക്കിടയിൽ 1800-2000 രൂപയ്ക്കാണ് വില്പന നടത്തുന്നതെന്നും പോലീസ് പറഞ്ഞു.

ഈ ഗുളികകൾ കഠിനമായ വേദനസംഹാരിയാണ്. ഇവ ഉപയോഗിക്കുമ്പോൾ ഗന്ധമോ മറ്റു ലക്ഷണങ്ങളോ കാണിക്കാത്തതിനാൽ ഇവ ഉപയോഗിക്കുന്നവരെ കണ്ടുപിടിക്കുകയെന്നത് വളരെയധികം പ്രയാസകരമാണ്. വളരെ ചെറിയ അളവിൽ ഉപയോഗിച്ച് തുടങ്ങുന്നവർ വളരെ കുറഞ്ഞ കാലയളവിൽ തന്നെ ഈ ലഹരിക്ക് അടിമപ്പെടും.

പന്നിയങ്കര സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പന്നിയങ്കര പോലീസും നാർക്കോട്ടിക്ക് സെൽ അസി.കമ്മീഷണർ പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും ചേർന്നാണ് പ്രതിയെ പിടികൂടിയത്. എ.എസ്. ഐ ദിലീപ്, സീനിയർ സി.പി.ഒ വിനീഷ്, സി.പി.ഒ രമേഷ്, ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ ജോമോൻ കെ.എ, നവീൻ.എൻ, സോജി.പി, രജിത്ത് ചന്ദ്രൻ, രതീഷ്.എം.കെ, ജിനേഷ് എം, സുമേഷ് എ.വി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button