പൗരത്വ ഭേദഗതി ബില്ല് ലോക് സഭയിൽ ചർച്ചതുടരുന്നു എതിർത്ത് കോൺഗ്രസ്

ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി ബില്ലിന്മേലുള്ള ചർച്ച ഉച്ചക്ക് ശേഷവും ലോക്സഭയിൽ തുടരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിൽ സഭയുടെ മേശപ്പുറത്ത് വെച്ചത്. എന്നാൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ബില്ലിനെ ശക്തമായി എതിർത്തു.
രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് പൗരത്വ ഭേദഗതി ബിൽ കൊണ്ടുവരുന്നതെന്ന് കോൺഗ്രസിന്റെ സഭാനേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. എന്നാൽ ബിൽ .001 ശതമാനം പോലും ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി.
മുസ്ലീം ലീഗ് എം.പി. പികെ കുഞ്ഞാലിക്കുട്ടി, തൃണമൂൽ എം.പി. സൗഗത റോയ്, അസദുദ്ദീൻ ഉവൈസി തുടങ്ങിയവരും ബില്ലിനെ എതിർത്ത് സംസാരിച്ചു.എൻ.കെ.പ്രേമചന്ദ്രൻ എംപിയും ലോക്സഭയിൽ ബില്ലിനെ എതിർത്ത് സംസാരിച്ചു. രാജ്യത്തിന്റെ മതേതരഘടനക്കെതിരാണ് പൗരത്വ ഭേദഗതി ബില്ലെന്നും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ ലംഘിക്കുന്നതാണ് ബില്ലെന്നും എൻ.കെ.പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു.
പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും താൻ മറുപടി നൽകാമെന്നും ഇറങ്ങിപ്പോകരുതെന്നും അമിത് ഷാ പറഞ്ഞു.മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജനം നടത്തിയത് കോൺഗ്രസാണ്. സ്വാതന്ത്ര്യത്തിന് ശേഷം മതത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് രാജ്യത്തെ വിഭജിച്ചില്ലായിരുന്നെങ്കിൽ ഇപ്പോൾ ബില്ലിന്റെ ആവശ്യമില്ലായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.