Top Stories
പ്രതിഷേധങ്ങൾക്കിടെ പൗരത്വ ഭേദഗതി ബില്ലിൽ രാഷ്‌ട്രപതി ഒപ്പുവയ്ച്ചു
ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു . വ്യാഴാഴ്ച രാത്രി വൈകിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലിൽ ഒപ്പുവച്ചത്. ഇതോടെ പൗരത്വ നിയമ ഭേദഗതി ബില്ല് നിയമമായി.
2014 ഡിസംബർ 31-നുമുമ്പ് പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ അയൽരാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യൻ മതക്കാർക്ക് പുതിയ നിയമപ്രകാരം ഇന്ത്യൻപൗരത്വം ലഭിക്കും.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകിയത്.
അസമിലെ ഗുവാഹട്ടിയിൽ മൂന്നുപേർ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഗുവാഹത്തി നഗരത്തിൽ അനിശ്ചിതകാല കർഫ്യൂ ലംഘിച്ച് തെരുവുകളിൽ ഇറങ്ങിയ ജനക്കൂട്ടം പൊലീസിനെ ആക്രമിച്ചതോടെയാണ് വെടിവച്ചത്. വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് തെരുവുകളിൽ പ്രക്ഷോഭം നടത്തുന്നത്.
അസാമിൽ ജനക്കൂട്ടം ബി.ജെ.പിയുടെയും അസാം ഗണപരിഷത്തിന്റെയും നേതാക്കളുടെ വീടുകൾ ആക്രമിച്ചു.ബി. ജെ. പി. എം. എൽ. എയുടെ വീടിന് തീവച്ചു.അസാം ഗണപരിഷത്ത് ഇന്നലെ ഗുവാഹത്തിയിൽ കൂറ്റൻ പ്രകടനം നടത്തി. ഉൾഫ, കൃഷക് മുക്തി സംഗ്രാം സമിതി തുടങ്ങി നിരവധി സംഘടനകളും പ്രക്ഷോഭരംഗത്തുണ്ട്.
അസമിലെ പത്തുജില്ലകളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. പ്രതിഷേധത്തെ തുടർന്ന് അസം,ത്രിപുര സംസ്ഥാനങ്ങളിലേക്കുള്ള തീവണ്ടി,വിമാന സർവീസുകളും റദ്ദാക്കി.എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ അസാമിലേക്കുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ഗുവാഹത്തി വിമാനത്താവളത്തിൽ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി.