ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്യുന്നു
കൊച്ചി : തിരുവനന്തപുരം സ്വർണ്ണകടത്ത് കേസിൽ ബിനീഷ് കോടിയേരി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകുവാൻ ബിനീഷ് കോടിയേരിയ്ക്ക് നേരത്തെ തന്നെ നോട്ടിസ് നൽകിയിരുന്നു.
ഇ.ഡിയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ 6 ദിവസത്തെ സാവകാശം വേണമെന്ന് ബിനീഷ് കോടിയേരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തള്ളി. തുടർന്നാണ് രാവിലെ ഒൻപതരയോടെ ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായത്.
സ്വർണ്ണകടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് യുഎഇ കോൺസുലേറ്റിലെ വിസാ സ്റ്റാംബിംഗ് സെന്ററുകളിൽ നിന്ന് കമ്മീഷൻ ലഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. കമ്മീഷൻ നൽകിയ കമ്പനികളിൽ ഒന്നിൽ ബിനീഷിന് മുതൽ മുടക്ക് ഉണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. കേസിൽ മറ്റൊരു പ്രതിയായ കെടി റമീസ് ബംഗളൂരുവിലുള്ള ബിനീഷിന്റെ കമ്പിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും എൻഫോഴ്‌സ്‌മെന്റ് സംശയിക്കുന്നു.
കേസിൽ ബിനാമി ഹവാല ഇടപാടുകളാണ് എൻഫോഴ്‌സ്‌മെന്റ് പ്രധാനമായും അന്വേഷിക്കുക. 2015 നുശേഷം രജിസ്റ്റർചെയ്ത രണ്ട് കമ്പനികളിൽ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് വ്യക്തമായിരുന്നു. എന്നാൽ, കമ്പനികൾ ഇപ്പോൾ പ്രവർത്തന രഹിതമാണ്. അനധികൃത ഇടപാടുകൾ നടത്തുന്നതിനു വേണ്ടിയാണോ ഇവ രൂപവത്കരിച്ചത് എന്നകാര്യം എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്. കമ്പനികളുടെ വരവ് ചിലവ് കണക്കുകൾ സമർപ്പിച്ചിട്ടില്ല. അവയുടെ ലൈസൻസും മറ്റും റദ്ദായിരുന്നു. സംശയ നിഴലിലുള്ള കമ്പനികളുടെ യഥാർഥ്യ ലക്ഷ്യം എന്തായിരുന്നു, എന്തെല്ലാം ഇടപാടുകൾ ഈ കമ്പനികളുടെ മറവിൽ നടത്തി എന്നിവയെല്ലാം ഇ.ഡി അന്വേഷിക്കും.