News

നീലേശ്വരത്ത് വ്യാപാരിയെ ഇടിച്ചുകൊന്ന കാറിനെ പിന്തുടർന്നു പിടിച്ചപ്പോൾ കിട്ടിയത് 1.45 കോടിയുടെ കള്ളപ്പണം

കണ്ണൂർ: കാസർഗോഡ് നീലേശ്വരത്ത് പച്ചക്കറി  വ്യാപാരിയെ ഇടിച്ച് കൊലപ്പെടുത്തിയ കാർ കണ്ണൂർ വളപട്ടണത്തുവെച്ച് പോലീസ് പിടികൂടി. കാറിൽ നിന്നും 1.45 കോടിയുടെ കള്ളപ്പണം കണ്ടെത്തി. നീലേശ്വരത്തെ പച്ചക്കറി വ്യാപാരി കെ. പി തമ്പാനെ ഇടിച്ചുവീഴ്ത്തി, നിർത്താതെ പോയ കാർ വളപട്ടണത്തുവെച്ചാണ് പോലീസ് പിടികൂടിയത്.

കേരളത്തിലേയ്ക്ക് ഒന്നേമുക്കാൽ കോടിയുടെ കള്ളപ്പണവും കള്ളക്കടത്ത് സ്വർണവുമായി പുറപ്പെട്ട
മഹാരാഷ്ട്ര സ്വദേശികളായ സാഗർബാൽസോ ഖിലാരി,  എസ്.ബി.കിഷോർധനാജി എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ്
നീലേശ്വരത്തുവെച്ച് വ്യാപാരിയെ ഇടിച്ചത്.
കള്ളപ്പണം കടത്തുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ജാർഖണ്ഡ് രജിസ്ട്രേഷനിലുള്ള ഈ കാറിനെ കസ്റ്റംസ് അധികൃതർ പിൻതുടരുന്നുണ്ടായിരുന്നു. കസ്റ്റംസിനെ വെട്ടിച്ച് വരുന്നതിനിടയിലാണ് കാർ തമ്പാനെ ഇടിച്ചത്. തമ്പാൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
തുടർന്ന് കാർ നിർത്താതെ കണ്ണൂർ ഭാഗത്തേയ്ക്ക് പോയി.
 പോലീസ് പിടികൂടിയ പ്രതികളും പണവും
അപകടത്തിനിടയാക്കിയ കാർ നിർത്താതെ പോയതായുള്ള വിവരം കണ്ണൂർ ജില്ലയിൽ അടക്കമുള്ള പോലീസ് സ്റ്റേഷനുകളിലേയ്ക്ക് നീലേശ്വരം പോലീസ് ഉടൻതന്നെ കൈമാറി. ഹൈവേ പോലീസ് സംഘം വിവിധ സ്ഥലങ്ങളിൽ പരിശോധനയും ആരംഭിച്ചു.വാഹന പരിശോധനയ്ക്കിടെ കാർ വളപട്ടണം പാലത്തിനു സമീപത്തുവെച്ച് വളപട്ടണം പോലീസും ഹൈവേ പോലീസും ചേർന്ന് പിടികൂടുകയും കാറിലുണ്ടായിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തുടർന്ന് നടത്തിയ  പരിശോധനക്കിടെയാണ് സ്വർണക്കടത്തുമായി ബന്ധമുള്ള സംഘം ദേശീയപാത വഴി വരുന്നുണ്ടെന്ന കസ്റ്റംസിന്റെ സന്ദേശം പൊലീസിനു ലഭിക്കുന്നത്. ഈ വിവരം ലഭിച്ചതോടെ കസ്റ്റഡിയിലെടുത്ത കാർ പൊലീസ് വിശദമായി പരിശോധിക്കുകയും കാറിന്റെ  രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന കള്ളപ്പണം കണ്ടെത്തുകയും ചെയ്യ്തു.

സീറ്റിനടിയിൽ ഉണ്ടാക്കിയ പ്രത്യേക അറയിലാണ് കള്ള പണം സൂക്ഷിച്ചിരുന്നത്. 1.45 കോടി രൂപയുടെ 45,000 നോട്ടുകളാണ് പിടികൂടിയത്. കൊയിലാണ്ടിയിലേക്കാണ് പണം കടത്തുന്നതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇത് കുഴൽപ്പണമാണെന്നാണ് സൂചന.കാർ കസ്റ്റഡയിൽ എടുത്ത വിവരമറിഞ്ഞ് എൻഫോഴ്സ്മെന്റും സ്ഥലത്തെത്തി കാർ പരിശോധിച്ചു.

കാറിടിച്ചു മരിച്ച തമ്പാൻ

കരിവെള്ളൂർ പുത്തൂരിലെ പരേതരായ അമ്പുവിന്റെയും മാണിക്കത്തിന്റെയും മകനാണ് മരിച്ച തമ്പാൻ. ഭാര്യ: സാവിത്രി. മക്കൾ: അരുൺ, അഖിൽ, അർച്ചന. മൃതദേഹം നീലേശ്വരം എൻ.കെ.ബി.എം. ആസ്പത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ ഒൻപതിന് കോട്ടപ്പുറം സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.

advertisement
Al-Jazeera-Optics
Advertisement
Advertisement

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button