വെള്ളാപ്പള്ളിക്ക് മേൽ 1600 കോടിയുടെ അഴിമതി ആരോപണവുമായി ടി പി സെൻകുമാർ
തിരുവനന്തപുരം: എസ്എൻഡിപി ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷനും നിയമനത്തിനുമായി വെള്ളാപ്പള്ളി 1600 കോടി കൈപ്പറ്റിയെന്ന് മുൻ ഡിജിപി ടി പി സെൻകുമാർ. റവന്യു ഇന്റലിജൻസും ആദായ നികുതി വകുപ്പും എസ്എൻഡിപി ട്രസ്റ്റിന്റെ എല്ലാ പണമിടപാടുകളും അന്വേഷിക്കണമെന്നും ടി പി സെൻകുമാർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മുൻ ഡിജിപി ഉന്നയിച്ചത്.എസ്എൻഡിപിക്ക് കീഴിലുള്ള സ്ഥാപനങ്ങളിൽ വ്യാപകമായ അഴിമതിയാണ് നടക്കുന്നതെന്ന് മുൻ ഡിജിപി തിരുവനന്തപുരത്ത് വിളിച്ച വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ പണമിടപാടിനെ കുറിച്ചും എൻഫോഴ്സമെന്റ് വിഭാഗം അന്വേഷിക്കണമെന്ന് സെൻകുമാർ പറഞ്ഞു. മൈക്രോ ഫിനാൻസിൻ നിന്നും പണം എടുത്ത് വെള്ളാപ്പള്ളി വട്ടപ്പലിശയ്ക്ക് കൊടുക്കുന്നുവെന്നും ദരിദ്ര സമൂഹത്തെ പിഴിഞ്ഞ് വെള്ളാപ്പള്ളി പണമുണ്ടാക്കുകയാണെന്നും സെൻകുമാർ ആരോപിക്കുന്നു.
എസ്എൻഡിപി ട്രസ്റ്റിന്റെ ആയിരത്തിലധികം ശാഖകൾ വ്യാജമാണെന്നും വെള്ളാപ്പള്ളി വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത് ക്രമക്കേടിലൂടെയാണെന്നും സെൻകുമാർ ആരോപിച്ചു. എസ്എൻഡിപി തെരഞ്ഞെടുപ്പ് സുതാര്യമാകണമെന്ന് ആവശ്യപ്പെട്ട സെൻകുമാർ ഇതിനായി വെള്ളാപ്പള്ളിയും കുടുംബവും ഇത്തവണ തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കണമെന്നും ആവശ്യപ്പെട്ടു.

വെള്ളാപ്പള്ളിയെ എതിർക്കുന്ന ശാഖകളെ വിഭജിക്കുകയോ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് കീഴിലാക്കുകയോ ചെയ്യുകയാണ് വെള്ളാപ്പള്ളിയുടെ രീതിയെന്ന് സെൻകുമാർ പറഞ്ഞു.എസ്എൻഡിപി യോഗം ജഡ്ജിയുടെ കീഴിലുള്ള അഡ്മിനിസ്റ്റേർ ഭരണത്തിലാക്കിയ ശേഷം തെരഞ്ഞെടുപ്പ് നടത്തണമെന്ന് സെൻകുമാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ശിവഗിരി മഠം എന്ന വേരിന് മുകളിലുള്ള വൃക്ഷമാണ് എസ്.എൻ.ഡി.പി. അതിന്റെ ആത്മീയതയിൽ നിന്ന് വേണം സംഘടന വളരേണ്ടത്. എന്നാൽ അത്തരമൊരു വളർച്ചയല്ല ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിനേറ്റവും ഉദാത്തമായ ദർശനം പകർന്നുനൽകിയ ഒരു ഗുരുവിന്റെ നിർദ്ദേശമനുസരിച്ച് ഉണ്ടായ ഒരു സംഘടന ഈ രീതിയിൽ ഒരു കുടുംബത്തിന്റെ സ്വത്തായി മാറുകയും ആ സമൂഹത്തിൽ പെട്ടവരെ പിഴിഞ്ഞെടുക്കുകയും ചെയ്യുന്നെന്നും സെൻകുമാർ ആരോപിച്ചു.
