ക്യാൻസർ മരുന്നുകളുടെ വില കുറയും;ആലപ്പുഴയിൽ ഓങ്കോളജി പാർക്ക് നിർമ്മിക്കും
തിരുവനന്തപുരം: ക്യാന്‍സര്‍ മരുന്നുകള്‍ക്ക് സംസ്ഥാനത്ത് ഇനി വില കുറയും. പ്രതിദിനം 250 രൂപ ചിലവ് വരുന്ന 5 മരുന്നുകള്‍ വെറും 28 രൂപയ്ക്ക് കെഎസ്ഡിപി വഴി ലഭ്യമാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ 80 ശതമാനം ഉയര്‍ത്തുമെന്നും കിഫ്ബിയുടെ സഹായത്തോടെ ആലപ്പുഴയിലെ കെഎസ്ഡിപിക്ക് സമീപത്തുളള സ്ഥലത്ത് ഓങ്കോളജി പാര്‍ക്ക് നിര്‍മ്മിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് 50 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു. ഏപ്രിലില്‍ 40 കോടി മുതല്മുടക്കിയുളള നോണ്‍ ബീറ്റ ലാക്ടം പ്ലാന്റ് ഉദ്ഘാടനം ചെയ്യും. അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുളള മരുന്നുകളുടെ നിര്‍മ്മാണം സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ്സ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് വഴി ആരംഭിക്കും. പൊതുമേഖലാ ഹോമിയോ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഹോംകോയുടെ പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. ഇതിന്റെ വികസനത്തിന് 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. മറ്റ് ആരോഗ്യപദ്ധതികളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങള്‍ക്ക് പഴയ കാരുണ്യ സ്കീമിന്റെ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.