Top Stories
ഡൽഹി ശാന്തമാകുന്നു; മെട്രോ സ്റ്റേഷനുകളെല്ലാം തുറന്നു;സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി

ന്യൂഡൽഹി : ഡൽഹി സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. ഇന്ന് രാവിലെ നാല് പേരെ മരിച്ച നിലയിൽ കൊണ്ടുവന്നതായി ഗുരു തേജ് ബഹദൂർ ആശുപത്രി അധികൃതർ അറിയിച്ചു. 50 പോലീസുകാർ ഉൾപ്പടെ 200 ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരിൽ നിരവധിപേർ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരിൽ വലിയൊരു പങ്കിനും ശരീരത്തിൽ വെടിയേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞവരാണ് ഇന്ന് രാവിലെ മരിച്ചത്.
അതേസമയം ഡൽഹിയിൽ സംഘർഷത്തിന് അയവു വന്നു. സ്ഥിതിഗതികൾ പൊതുവെ നിയന്ത്രണവിധേയമാണ് സംഘർഷം പടർന്നുപിടിച്ച മേഖലകളിലെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഡല്ഹിയിലെ എല്ലാ മെട്രോ സ്റ്റേഷനുകളും തുറന്നു പ്രവർത്തിക്കുന്നു. പല സ്ഥലങ്ങളിൽ നിന്നും പ്രതിഷേധക്കാർ ഒഴിഞ്ഞു പോയിട്ടുണ്ട്. പ്രതിഷേധം ആളിപ്പടർന്ന ജാഫർ അബാദ് മെട്രോ സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നും പ്രതിഷേധക്കാർ ഒഴിഞ്ഞുപോയി. വടക്കുകിഴക്കൻ ഡൽഹിയിലെ നാലു പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടാലുടൻ വെടിവെക്കാനുള്ള ഉത്തരവ് ഡൽഹി പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
സംഘർഷം വ്യാപകമായ വടക്ക് കിഴക്കൻ ഡൽഹിയിൽ ഇന്നലെ രാതിയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. അക്രമം പടർന്നുപിടിച്ച സീലാംപൂർ, ജാഫ്രാബാദ്, മൗജ്പൂർ, ഗോകുൽപുരി ചൗക് എന്നീ പ്രദേശിങ്ങളിൽ ചൊവ്വാഴ്ച അർധരാത്രിയോടെ അജിത് ഡോവൽ സന്ദർശനം നടത്തി സുരക്ഷാനടപടികൾ വിലയിരുത്തി.
ചൊവ്വാഴ്ച രാത്രിയോടെ ഡൽഹിയിലെത്തിയ അജിത് ഡോവൽ ഡൽഹി കമ്മീഷണർ ഓഫീസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. സ്പെഷ്യൽ കമ്മീഷണർ എസ്എൻ ശ്രീവാസ്ത, നോർത്ത് ഈസ്റ്റ് ഡിസിപി തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. സംഘർഷ മേഖലയിൽ സുരക്ഷാ ക്രമീകരണങ്ങൾ, വടക്ക് കിഴക്കൻ ഡൽഹിയിലേക്കുള്ള പോലീസ് വ്യന്യാസം, മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള മാർഗങ്ങൾ എന്നിവ യോഗത്തിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് വിലയിരുത്തി.