Month: February 2020

  • News
    Photo of കരുണ സംഗീത നിശ വിവാദം:പൊലീസ് അന്വേഷണം തുടങ്ങി

    കരുണ സംഗീത നിശ വിവാദം:പൊലീസ് അന്വേഷണം തുടങ്ങി

    കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ സംഘടിപ്പിച്ച കരുണ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിജി ജോർജിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പ് നടന്നു എന്ന് വ്യക്തമായാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരും. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണാർത്ഥം എന്നു പരസ്യം ചെയ്തായിരുന്നു കരുണ സംഗീതനിശ നടത്തിയത്. എന്നാൽ പരിപാടി നടന്നു മൂന്ന് മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടക്കാത്ത പണം വിവാദമുണ്ടായപ്പോൾ മാത്രമാണ് അടച്ചത്. തുടർന്ന് പരിപാടിയുടെ പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ ജില്ലാ കളക്‌ടർ എസ്.സുഹാസിന് പരാതി നൽകിയിരുന്നു. കളക്ടർ ഇത് സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയ്‌ക്ക് കൈമാറി. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ഏൽപ്പിച്ചത്. പ്രളയ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കാൻ എന്ന കാരണം കൊണ്ട് മാത്രമാണ് റീജിയണൽ സ്പോർട്സ് സെന്റർ സ്റ്റേഡിയം സൗജന്യമായി വിട്ടു നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയോ എന്ന് ചോദിച്ച് ജനുവരി മൂന്നിന് മ്യൂസിക് ഫൗണ്ടേഷന് കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് റീജിയണൽ സ്പോർട്സ് സെന്റർ സെക്രട്ടറി വ്യക്തമാക്കി. തന്റെ പേര് അനുമതിയില്ലാതെ പരിപാടിയുടെ രക്ഷാധികാരി എന്ന നിലയിൽ ഉപയോഗിച്ചതിനെതിരെ ജില്ലാ കളക്‌ടർ മ്യൂസിക് ഫൗണ്ടേഷൻ ഭാരവാഹി ബിജിബാലിന് നോട്ടീസ് അയച്ചിരുന്നു. ഇനി ആവർത്തിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ, വിശദീകരണക്കുറിപ്പ് തയ്യാറാക്കിയപ്പോൾ ക്‌ളറിക്കൽ പിഴവ് സംഭവിച്ചതാണെന്നായിരുന്നു ബിജിബാലിന്റെ വിശദീകരണം. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് കേസ് കൊടുക്കാമെന്നും നിയമപരമായി ആവശ്യപ്പെടുമ്പോൾ മാത്രമേ കണക്ക് നൽകാനാകൂയെന്നും ബിജിപാൽ വ്യക്തമാക്കി.

    Read More »
  • Top Stories
    Photo of പോലീസ് വകുപ്പിലെ ക്രമക്കേട്:സിഎജി റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി

    പോലീസ് വകുപ്പിലെ ക്രമക്കേട്:സിഎജി റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി

    തിരുവനന്തപുരം: സംസ്ഥാന പൊലീസ് വകുപ്പിൽ വൻ ക്രമക്കേട് നടന്നെന്ന  സി.എ.ജി റിപ്പോർട്ടിലെ ഗുരുതരമായ ആരോപണങ്ങൾ അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന്  ഉത്തരവിട്ടത്. വി.ഡി.സതീശൻ അദ്ധ്യക്ഷനായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി സി.എ.ജി റിപ്പോർട്ട് പരിശോധിക്കാനിരിക്കെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. സഭാ സമിതിക്കു മുന്നിൽ ആരോപണങ്ങളെക്കുറിച്ച് സർക്കാർ വിശദീകരണം നൽകേണ്ടതുണ്ട്. ഇതിനു മുന്നോടിയായാണ് ആഭ്യന്തര സെക്രട്ടറിയുടെ പരിശോധനയെന്നാണ് സൂചന. ഈ റിപ്പോർട്ടിൽ എതിർ പരാമർശങ്ങളില്ലെങ്കിൽ, ക്രമക്കേടുകൾ കണ്ടെത്താനായില്ലെന്ന് സഭാസമിതിയെ അറിയിക്കാം. പൊലീസിന്റെ ആയുധശേഖരത്തിൽ നിന്ന് 25 ഇൻസാസ് റൈഫിളുകൾ കാണാതായെന്ന സി.എ.ജിയുടെ കണ്ടെത്തൽ ശരിയല്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി കഴിഞ്ഞ ദിവസം തോക്കുകൾ പരിശോധിച്ച ശേഷം വ്യക്തമാക്കിയിരുന്നു. ക്രൈംബ്രാഞ്ച് റിപ്പോർട്ടും സഭാസമിതി മുമ്പാകെ ഹാജരാക്കാനാവും.

    Read More »
  • News
    Photo of അനധികൃത സ്വത്ത് സമ്പാദനം:മുൻമന്ത്രി വി.എസ് ശിവകുമാറിനെതിരെ കേസെടുത്തു

    അനധികൃത സ്വത്ത് സമ്പാദനം:മുൻമന്ത്രി വി.എസ് ശിവകുമാറിനെതിരെ കേസെടുത്തു

    തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻമന്ത്രി വി.എസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. പ്രത്യേക വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.പ്രാഥമിക തെളിവ് ശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് എഫ്ഐആർ തയ്യാറാക്കിയിട്ടുള്ളത്. ശിവകുമാർ ഉൾപ്പെടെ നാല് പ്രതികളാണ് കേസിൽ ഉള്ളത്. എം. രാജേന്ദ്രൻ, താത്കാലിക പേഴ്സണൽ സ്റ്റാഫ് അംഗം ഷൈജു ഹരൻ, അഡ്വ. എം.എസ് ഹരികുമാർ എന്നിവരാണ് മറ്റു പ്രതികൾ. എം രാജേന്ദ്രനെ ബിനാമിയാക്കി അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം. മറ്റുപ്രതികൾ സ്വത്ത് സമ്പാദനത്തിന് സഹായം നൽകി. തിരുവനന്തപുരത്തടക്കം സ്വത്ത് വാങ്ങിക്കൂട്ടിയെന്ന ആരോപണം വിശദമായി പരിശോധിക്കും. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ശിവകുമാർ അടക്കമുള്ളവരെ ചോദ്യം ചെയ്യും.

    Read More »
  • കണ്ണൂർ കടപ്പുറത്ത് കുഞ്ഞിന്റെ മൃതദേഹം:കുഞ്ഞിനെ പെറ്റമ്മ കരിങ്കൽ ഭിത്തിയിൽ അടിച്ചു കൊന്നത്

    കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ കുട്ടിയുടെ അമ്മ തലക്കടിച്ചു കൊന്നതാണെന്ന് സമ്മതിച്ചു.കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യയുടെ മൊഴി. 24 മണിക്കൂറിലധികം നീണ്ട ചോദ്യംചെയ്യലിനും ശാസ്ത്രീയ പരിശോധനയ്ക്കും ഒടുവിലാണ് ശരണ്യ കുറ്റംസമ്മതിച്ചത്. ശരണ്യയെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ വീട്ടിൽനിന്നും കൊണ്ടുപോയി കടപ്പുറത്തെ കരിങ്കൽഭിത്തിയിൽ തലയ്ക്കടിച്ച് കൊന്നശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമായിരുന്നു.

    Read More »
  • Top Stories
    Photo of 9 വർഷത്തിനിടയിൽ ഒരു വീട്ടിലെ 6 കുട്ടികളുടെ മരണം;മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം ചെയ്യാൻ പോലീസ്

    9 വർഷത്തിനിടയിൽ ഒരു വീട്ടിലെ 6 കുട്ടികളുടെ മരണം;മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം ചെയ്യാൻ പോലീസ്

    മലപ്പുറം : തിരൂരിൽ ഒമ്പത് വർഷത്തിനിടെ ഒരു വീട്ടിലെ ആറുകുട്ടികൾ മരിച്ചു. തറമ്മൽ റഫീഖ് -സബ്ന ദമ്പതിമാരുടെ മക്കളാണ് മരിച്ചത്. 93 ദിവസം പ്രായമുള്ള ആറാമത്തെ കുഞ്ഞ് മരിച്ചതോടെ സംശയം തോന്നിയ അയൽവാസികൾ പോലീസിൽ വിവരമറിയിച്ചു. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച രാവിലെയാണ് ആറാമത്തെ കുഞ്ഞ് മരിച്ചത്. മരണശേഷം രാവിലെ പത്തുമണിയോടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ വീട്ടുകാർ സംസ്കരിക്കുകയും ചെയ്തു. ധൃതിയിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാതെ സംസ്കരിച്ച നടപടിയിൽ സംശയം തോന്നിയ അയൽവാസിയുടെ പരാതിയിൽ   കേസെടുത്ത പോലീസ് രക്ഷിതാക്കൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളെ ചോദ്യം ചെയ്തുവരികയാണ്. കുട്ടികളുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഇന്ന് തന്നെ പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാനാണ് പോലീസിന്റെ നീക്കം. ഇതിനായുള്ള നടപടിക്രമങ്ങൾ മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. 2010-ൽ ആയിരുന്നു റഫീക്കിന്റെയും സബ്നയുടെയും വിവാഹം. 2011 മുതൽ 2020 വരെ ഇവർക്ക് ആറുകുട്ടികൾ ജനിച്ചു. 3 പെൺകുട്ടികളും 3 ആൺകുട്ടികളുമായിരുന്നു. ഇവരിൽ അഞ്ചുകുട്ടികളും മരിച്ചത് ഒരു വയസ്സിന് താഴെ പ്രായമുള്ളപ്പോഴായിരുന്നു. നാലര വയസ്സിലാണ് ഒരു പെൺകുട്ടി മരിച്ചത്.അപസ്മാരമാണ് കുട്ടികൾ മരിച്ചതിന് കാരണമെന്നാണ് മാതാപിതാക്കളുടെ വിശദീകരണം. ഇതുവരെ വീട്ടുകാർക്ക് കുട്ടികളുടെ മരണം സംബന്ധിച്ച് സംശയം തോന്നിയിരുന്നില്ല. എന്നാൽ ചൊവ്വാഴ്ച കുട്ടി മരിച്ചതിന് തൊട്ടുപിന്നാലെ വളരെ വേഗത്തിൽ മൃതദേഹം സംസ്കരിക്കാൻ ശ്രമിച്ചതോടെ അയൽവീട്ടുകാർക്ക് സംശയം തോന്നുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. എന്നാൽ ആറാമത്തെ കുഞ്ഞിന്റെ മരണത്തിലും അസ്വാഭാവികതയൊന്നുമില്ലെന്ന്  ബന്ധുക്കൾ പ്രതികരിച്ചു. രാത്രി നിർത്താതെ കരയുകയും അസ്വസ്ഥകൾ പ്രകടിപ്പിക്കുകയും ചെയ്ത കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.

    Read More »
  • News
    Photo of സംഗീതനിശയുടെ പേരിൽ തട്ടിപ്പ്:സന്ദീപ് വാര്യരുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

    സംഗീതനിശയുടെ പേരിൽ തട്ടിപ്പ്:സന്ദീപ് വാര്യരുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

    കൊച്ചി: കൊച്ചി മ്യൂസിക് ഫൌണ്ടേഷൻ സംഘടിപ്പിച്ച കരുണ സംഗീത നിശയുടെ പേരിൽ സംഘാടകർ തട്ടിപ്പ് നടത്തിയെന്ന യുവമോർച്ചാ നേതാവ് സന്ദീപ് വാര്യരുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ബിജി ജോർജിനാണ് അന്വേഷണ ചുമതല. നിലവിൽ പ്രാഥമിക അന്വേഷണമാണ് നടത്തുക. തട്ടിപ്പ് നടന്നുവെന്ന് തെളിഞ്ഞാൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും.

    Read More »
  • News
    Photo of നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിൽ ആറ് പേരെ കൂടി സിബിഐ അറസ്റ്റ് ചെയ്യ്തു

    നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിൽ ആറ് പേരെ കൂടി സിബിഐ അറസ്റ്റ് ചെയ്യ്തു

    കൊച്ചി: നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ ആറ് പേരെ കൂടി സി. ബി.ഐ അറസ്റ്റ് ചെയ്യ്തു. അഞ്ചുപോലീസുകാരെയും ഒരു ഹോം ഗാർഡിനെയുമാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. എ.എസ്.ഐമാരായ സി.ബി. റെജിമോൻ, റോയ് പി. വർഗീസ്  സിവിൽ പോലീസ് ഓഫീസറൻമാരായ എസ്. നിയാസ്, സജിമോൻ ആന്റണി, ജിതിൻ കെ. ജോർജ്, ഹോം ഗാർഡ് കെ.എം. ജെയിംസ്, എന്നിവരാണ് അറസ്റ്റിലായത്. സി ബി ഐ യുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ആറ് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് കേസിലെ മുഖ്യപ്രതി എസ്.ഐ. സാബുവിനെ തിങ്കളാഴ്ച സി.ബി.ഐ. അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഉന്നതോദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലിൽ സാബു വ്യക്തമാക്കിയിരുന്നു. കൂടുതൽ വിവരങ്ങൾക്കായി ഇവരെ എറണാകുളം സി.ജെ.എം. കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് സി.ബി.ഐ.നീക്കം.

    Read More »
  • കുഞ്ഞിനെ തലക്കടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

    കണ്ണൂർ : കണ്ണൂർ തയ്യിലെ ഒന്നര വയസുള്ള  പിഞ്ചു കുഞ്ഞിനെ തലക്കടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയെ തലക്കടിച്ചു കൊന്നതിനു ശേഷം കടൽ ഭിത്തിയിൽ തള്ളി. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. പിതാവാണ് കുഞ്ഞിനെ കൊന്നതെന്ന് മാതാവും മാതാവാണ് കൊന്നതെന്ന് പിതാവും പരസ്പരം ആരോപിക്കുകയാണ്. കുഞ്ഞിനെ അച്ഛനായ പ്രണവ് കൊന്നതാണെന്ന് ബന്ധു ഇന്നലെ ആരോപിച്ചിരുന്നു.

    Read More »
  • ദുബായിൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് മലപ്പുറം സ്വദേശി മരിച്ചു

    ദുബായ്: ദുബായിൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് യുവ എഞ്ചിനീയർ മരിച്ചു. മലപ്പുറം തിരൂർ വളവന്നൂർ കടായിക്കൽ കോയയുടെ മകൻ സബീൽ റഹ്മാൻ (25)ആണ് മരിച്ചത്. ഒന്നര വർഷമായി ദുബായിൽ പ്ലാനിങ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സിലിക്കോൺ ഒയാസീസിലുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നു. അവിവാഹിതനാണ്. സുബൈദയാണ് മാതാവ്. ഫാസില ഷെറിൻ, ജംഷീന, ഗയാസ് എന്നിവർ സഹോദരങ്ങളാണ്. ദുബായ് ഹെഡ് ക്വാട്ടേഴ്സ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

    Read More »
  • News
    Photo of സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് കനത്ത ചൂട്

    സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് കനത്ത ചൂട്

    തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് ചൂട് കൂടും. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് താപനിലയില്‍ വര്‍ദ്ധനയ്ക്ക് സാധ്യതയുള്ളത്. താപനില 2 മുതല്‍ 3 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. പകൽസമയത്ത് മദ്യം പോലെയുള്ള ലഹരിപാനീയങ്ങൾ ഒഴിവാക്കണം. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റു രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയവർ പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

    Read More »
Back to top button