Top Stories

സംസ്ഥാനത്ത് 9 പേർക്ക് കൂടി കൊറോണ; എല്ലാവർക്കും ഭക്ഷ്യവസ്തുക്കൾ നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഒമ്പത് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 112 ആയി. ഇതിൽ ആറ് പേർ പരിശോധനയിൽ നെഗറ്റീവ് ആണെന്ന് വ്യക്തമായിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ രണ്ട് പേർ പാലക്കാട്, മൂന്നു പേർ എറണാകുളം, രണ്ട് പേർ പത്തനം തിട്ട, ഒരാൾ കോഴിക്കോട് എന്നീ ജില്ലകളിലുള്ളവരാണ്. ഇതിൽ നാലുപേർ ദുബായിൽനിന്നും ഒരാൾ യുകെ, ഒരാൾ ഫ്രാൻസ് എന്നിവിടങ്ങളിൽനിന്നും വന്നതാണ്. മൂന്നു പേർക്ക് ഇടപഴകിലൂടെ ലഭിച്ചതാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് 76542 പേരാണ് നിരീക്ഷണത്തിലുള്ളത്. 76010 വീടുകളിലും 532 പേർ ആശുപത്രികളിലുമാണുള്ളത്. പുതുതായി 122 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ആകെ 12 പേർ രോഗവിമുക്തരായിട്ടുണ്ട്. തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയിൽ കഴിഞ്ഞവരാണ് രോഗമുക്തരായത്.
ഫ്രാൻസിൽനിന്നുള്ള കൊറോണ ബാധിതനൊപ്പം സഞ്ചരിച്ച ഒരു ടാക്സി ഡ്രൈവർക്കാണ് എറണാകുളത്ത് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ ഒരാൾ. ഇത് കാണിക്കുന്നത് നാം കൂടുതൽ കരുതലെടുക്കണം എന്നാണെന്നും
മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

പകർച്ചവ്യാധികളെ നേരിടുന്നതിനുള്ള നടപടിക്കായി കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് 2020 മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികൾ കർക്കശവും ഫലപ്രദവുമാക്കുന്നതിനുള്ള ഓർഡിനൻസാണിത്. ഓർഡിനൻസ് ഇറക്കുന്നതിന് ഗവർണറോട് ശുപാർശചെയ്യാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളും വ്യക്തികളും നടത്തുന്ന പരിപാടികൾ നിയന്ത്രിക്കുന്നതിന് സർക്കാരിന് അധികാരം നൽകുന്നതാണ് നിയമം. ഇതനുസരിച്ച് സംസ്ഥാന അതിർത്തികൾ അടച്ചിടാം. പൊതു, സ്വകാര്യ ഗതാഗത്തിന് നിയന്ത്രണം ഏർപ്പെടുത്താം, സാമൂഹ്യനിയന്ത്രണത്തിന് മാനദണ്ഡം കൊണ്ടുവരാം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആൾക്കൂട്ടം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാനാവുമെന്നും അദ്ദേഹം പറഞ്ഞു.

മുൻഗണനാ ലിസ്റ്റിൽ പെട്ടവർക്ക് നേരത്തെ പ്രഖ്യാപിച്ചതുപോലെതന്നെ അരിയും ഭക്ഷ്യവസ്തുക്കളും നൽകും. മുൻഗണനാ ലിസ്റ്റിൽ പെടാത്തവർക്ക് 10 കിലോ അരി നൽകുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇത് 15 കിലോ ആക്കി വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഒപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും ഓരോരുത്തർക്കും നൽകും. ഒരു കുടുംബവും പട്ടിണികിടക്കാൻ പാടില്ല. ഇക്കാര്യത്തിൽ സമൂഹം ജാഗ്രതപാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്രസമ്മേളനം നടത്താൻ പാടില്ലെന്ന് നിർദേശം ഉണ്ടായതിനാൽ നാളെമുതൽ പത്രസമ്മേളനത്തിന് പകരം മറ്റൊരു മാർഗം കാണാമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button