പള്ളികളിൽ മൃതദേഹം സംസ്‌കരിക്കാൻ നിയമ നിർമാണവുമായി സർക്കാർ
തിരുവനന്തപുരം :പള്ളികളിൽ സഭാ വ്യത്യാസമില്ലാതെ മൃതദേഹം സംസ്‌കരിക്കാൻ നിയമ നിർമാണവുമായി സംസ്ഥാന സർക്കാർ.അടുത്ത കാലത്ത് ചില പള്ളികളിൽ മൃതദേഹം സംസ്കരിക്കുന്നതിൽ ഉണ്ടായ തർക്കങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിലാണ് നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
കുടുംബ കല്ലറയുള്ള പളളികളിൽ സഭാ വ്യത്യാസമില്ലാതെ മൃതദേഹം സംസ്‌കരിക്കാൻ അനുമതി നൽകുന്നതാണ് നിയമം. ഓർഡിനൻസ് അടിയന്തരമായി കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.കുടുംബ കല്ലറയുള്ള പള്ളികളിൽ സഭാ വ്യത്യാസമില്ലാതെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കുമെന്ന് ഓർഡിനൻസിൽ വ്യക്തമാക്കും.

ഓർത്തഡോക്‌സ് സഭക്ക് അനുകൂലമായ കോടതി വിധി വന്ന ശേഷമാണ് പള്ളികളിൽ മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലി തർക്കം ഉടലെടുത്തത്. മൃതദേഹം സംസ്‌കരിക്കാൻ അനുകൂല തീരുമാനം തേടി യാക്കോബായ സഭ മനുഷ്യാവകാശ കമ്മീഷനേയും ഗവർണറേയും മുഖ്യമന്ത്രിയേയും സമീപിച്ചിരുന്നു. തിരുവനന്തപുരത്ത് യാക്കോബായ സഭ സമരവും നടത്തി. തുടർന്നാണ് ഇക്കാര്യത്തിൽ മന്ത്രിസഭ തീരുമാനമെടുത്തത്.

സർക്കാർ നിലപാടിനെ യാക്കോബായ സഭ സ്വാഗതം ചെയ്തു. സുപ്രിം കോടതി വിധി മറികടന്ന് യാക്കോബായ വൈദികരെ പള്ളിയിലെത്തിക്കാനുള്ള ഗൂഢലക്ഷ്യമാണ് നിയമനിർമാണത്തിന് പിന്നിലെന്ന് ഓർത്തഡോക്‌സ് വിഭാഗം ആരോപിച്ചു.
