Top Stories

സ്പ്രിംഗ്ലർ വിവാദം മുഖ്യമന്ത്രിയെ അപമാനിയ്ക്കാൻ:എകെ ബാലൻ

തിരുവനന്തപുരം : സ്പ്രിംഗ്ലർ വിവാദം മുഖ്യമന്ത്രിയെ അപമാനിയ്ക്കാനാണെന്നും  വിഷയത്തിൽ ഐടി വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും നിയമമന്ത്രി എ.കെ ബാലൻ. കരാർ സംബന്ധിച്ച് നിയമവകുപ്പ് അറിയേണ്ട കാര്യമില്ല. ഐടി വകുപ്പ് മാത്രം തീരുമാനിച്ചാൽ മതി . കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി സർക്കാരിന്റെ ഖ്യാതി ഉന്നതിയിൽ നിൽക്കുകയാണ്. ഇത് തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് പ്രതികൂലമാകും എന്ന പേടിമൂലമാണ് പ്രതിപക്ഷം ഇപ്പോൾ ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നും എ കെ ബാലൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്യാൻ സോഫ്റ്റ്വെയർ വേണം എന്ന് തീരുമാനിച്ചത് ഐടി വകുപ്പാണ്. ഡാറ്റയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറിയാവുന്ന ഐടി വകുപ്പ് എന്ന നിലയിൽ എല്ലാ സുരക്ഷയും സ്വീകരിച്ചുകൊണ്ടാണ് നടപടി സ്വീകരിച്ചത്. അത് അക്കാര്യത്തിൽ ഐടി വകുപ്പിന്റെ നടപടിയോട് ഒരു വിധത്തിലുള്ള വിയോജിപ്പും സർക്കാരിനില്ല. സുരക്ഷ സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ ആരോപണം ഉണ്ടായ ഉടൻ തന്നെ ഡാറ്റ സർക്കാരിന്റെ കീഴിലുള്ള സിഡിറ്റിനെ ഏൽപിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. ഡാറ്റാ ചോർച്ചയുണ്ടായാൽ ഉത്തരവാദി ഐടി സെക്രട്ടറിയാണെന്നും, റിസ്ക്  എടുത്തവർക്കല്ലെ ഉത്തരവാദിത്വമെന്നും എ കെ ബാലൻ പറയുന്നു.

സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാ വകുപ്പും അറിയേണ്ടതില്ല.  നിയമവകുപ്പ് ഇത് അറിയേണ്ട യാതൊരു കാര്യവുമില്ല. അഡ്മിനിസ്ട്രേറ്റീവ് വകുപ്പും ഭരണവകുപ്പുമാണ് ഇത് നിയമവകുപ്പ് പരിശോധിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത്. ഇടപാട് സംബന്ധിച്ച് നിയമപരമായ കാര്യങ്ങൾ പരിശോധിക്കണമെന്ന് ഐടി വകുപ്പിന് തോന്നിയാൽ മാത്രമേ നിയമവകുപ്പ് ഇത് പരിശോധിക്കേണ്ടതുള്ളൂ. ഈ ഇടപാടിൽ യാതൊരു അപാകതയും ഇല്ലെന്നാണ് ഐടി വകുപ്പിന്റെ നിലപാട്. മന്ത്രിസഭയിലും ഇക്കാര്യം വരേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്രളയം സർക്കാർ കൃത്രിമമായി സൃഷ്ടിച്ചതാണെന്നു പോലും പറയാൻ പ്രതിപക്ഷം തയ്യാറായി. സാലറി ചലഞ്ച് പ്രഖ്യാപിച്ചപ്പോൾ കൊടുക്കേണ്ടതില്ല എന്ന് പോലും ഇവർ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ പോസിറ്റീവ് ആയ സമീപനമല്ല ഒരിക്കലും പ്രതിപക്ഷം സ്വീകരിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയെ അപമാനിക്കാനാണ് ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ ശ്രമം. ലാവലിൻ വിഷയവുമായി ബന്ധപ്പെട്ട ആരോപണം വന്ന സമയത്ത് മുഖ്യമന്ത്രിയുടെ ഭാര്യ കമലയ്ക്ക് ഇന്റർനാഷണൽ ഹോട്ടൽ ഉണ്ട് എന്ന് പറഞ്ഞവരാണ് പ്രതിപക്ഷം. അങ്ങനെ നശിപ്പിച്ച് കളയാൻ കഴിയുന്ന ആളാണ് പിണറായി എന്ന് ആരും കരുതേണ്ടതില്ലെന്നും മന്ത്രി ബാലൻ പറഞ്ഞു.

ഡാറ്റ ദുരുപയോഗിക്കപ്പെടില്ല എന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടും വീണ്ടും വീണ്ടും വിവാദമാക്കുന്നത് എന്തിനാണ്? നിയമവിരുദ്ധ പ്രവർത്തനമാണ് നടന്നതെങ്കിൽ എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്നും നിയമമന്ത്രി എ കെ ബാലൻ ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button