Top Stories
കേന്ദ്രം നോട്ടീസയച്ചു: ലോക്ക്ഡൌൺ ഇളവുകൾ വെട്ടിക്കുറച്ച് കേരളം
തിരുവനന്തപുരം : ബാർബർ ഷോപ്പുകൾ തുറക്കാനും ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിക്കാനുമുള്ള അനുമതി പിൻവലിച്ച് കേരളം. സംസ്ഥാനം പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഇളവുകൾക്കെതിരെ കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് കേരളം ഇളവുകളിൽ തിരുത്തൽ വരുത്തിയത്.
ബാർബർ ഷോപ്പുകൾ തുറക്കില്ല പകരം ബാർബർമാർക്ക് വീടുകളിലെത്തി മുടിവെട്ടാം. ഹോട്ടലുകളിൽ ഇരുന്നു കഴിക്കാനുള്ള ഉത്തരവ് പിൻവലിച്ചപ്പോൾ ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ സമയം രാത്രി ഒൻപത് മണിവരെയായി പുനഃക്രമീരിച്ചു. വർക്ക്ഷോപ്പ് തുറക്കാൻ കേന്ദ്രത്തോട് അനുമതി തേടുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.
കൂടാതെ സംസ്ഥാനത്ത് ബൈക്കില്‍ രണ്ട് പേര്‍ക്ക് സഞ്ചരിക്കാം, ബന്ധുവാണെങ്കില്‍ എന്നാണ് വ്യക്തമാക്കിയിരുന്നത്. ഇതും പിന്‍വലിക്കാന്‍ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. ബൈക്കില്‍ ഒരാള്‍ മാത്രമേ യാത്ര ചെയ്യാനാകൂ.
കാറുകളിലും, നാല്‍ച്ചക്ര വാഹനങ്ങളിലും പിന്നില്‍ രണ്ട് പേര്‍ക്ക് ഇരിക്കാമെന്ന നിബന്ധനയും പിന്‍വലിക്കും. പിന്നില്‍ ഒരാള്‍, മുന്നില്‍ ഡ്രൈവര്‍ എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. അത് തന്നെ പാലിക്കാനാണ് സംസ്ഥാനത്തിന്‍റെ തീരുമാനം.
കേരളം നൽകിയ ലോക്ക്ഡൗൺ ഇളവുകൾ കേന്ദ്രനിർദേശത്തിൽ വെള്ളം ചേർത്താണെന്നും ഉത്തരവ് തിരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിശദീകരണം ചോദിച്ചിട്ടില്ലെന്നും പരസ്പരം ചർച്ചചെയ്താണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി.