Top Stories
സ്പ്രിംക്ലർ ഇടപാടിൽ കടുത്ത അതൃപ്തി അറിയിച്ച് സിപിഐ
തിരുവനന്തപുരം : സ്പ്രിംക്ലർ ഇടപാടിൽ സിപിഎമ്മിനെ കടുത്ത അതൃപ്തി അറിയിച്ച് സിപിഐ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരിട്ട് എകെജി സെന്ററിൽ എത്തി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അതൃപ്തി അറിയിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു കൂടിക്കാഴ്ച.
വ്യക്തികളുടെ ഡാറ്റ സംബന്ധിച്ചുള്ള ഇടത് നയത്തിന് വിരുദ്ധമായിട്ടാണ് കരാർ. മന്ത്രിസഭ അറിയാതെ എടുത്ത തീരുമാനം ശരിയല്ല എന്നീ രണ്ട് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കാനം അതൃപ്തി അറിയിച്ചത്. ഇടപാട് സംബന്ധിച്ച പരിശോധന നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയ രണ്ടംഗ സമിതിയോടും സിപിഐ വിയോജിപ്പ് അറിയിച്ചു. മാത്രമല്ല പ്രതിപക്ഷം ആരോപണം ഉന്നയിച്ച ഏതാണ്ട് എല്ലാ വിഷയങ്ങളിലും കാനം അതൃപ്തി അറിയിച്ചു.
മന്ത്രിസഭാ യോഗത്തിൽ കരാർ സംബന്ധിച്ച് ചർച്ച ചെയ്യാത്തതിലും കാനം അതൃപ്തി അറിയിച്ചു. മന്ത്രിസഭയിൽ ചർച്ച ചെയ്തിരുന്നങ്കിൽ സിപിഐ മന്ത്രിമാർക്ക് ഇക്കാര്യത്തിലെ നിലപാട് രേഖപ്പെടുത്തുമായിരുന്നുവെന്നും കാനം അറിയിച്ചു.
അതൃപ്തി കടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശ പ്രകാരം ഐടി സെക്രട്ടറി എം ശിവശങ്കർ സിപിഐ ആസ്ഥാനത്തെത്തി കാനവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ രാവിലെയാണ് ഐടി സെക്രട്ടറി എംഎൻ സ്മാരകത്തിലെത്തിയത്. കരാര്‍ കരാര്‍ സാഹചര്യങ്ങളെല്ലാം ഐടി സെക്രട്ടറി വിശദീകരിച്ചെങ്കിലും സിപിഐയുടെ ഇക്കാര്യത്തിലുള്ള അതൃപ്തി തുടരുകയാണ്.
നടപടി ക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി സിപിഐ എതിര്‍പ്പ് ഉന്നയിക്കുമ്പോൾ വിശദീകരിക്കേണ്ട ബാധ്യത സിപിഎമ്മിനുണ്ട്. വിഷയം ഹൈക്കോടതി നാളെ വീണ്ടും പരിഗണിയ്ക്കുന്ന സാഹചര്യത്തിലാണ് സിപിഐ അതൃപ്തി അറിയിച്ചത്.