ആന്ധ്രയിൽ വിഷവാതക ദുരന്തം;7 മരണം
ഹൈദരാബാദ് : ആന്ധ്രായിലെ വിശാഖപട്ടണത്ത് വിഷവാതക ചോർച്ചയെ തുടർന്ന് മരിച്ചവരുടെ എണ്ണം 7 ആയി.8 വയസ്സുള്ള ഒരു കുട്ടിയും മരിച്ചവരിൽ പ്പെടുന്നു. 200 ൽ അധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ആളുകളുടെ നില ഗുരുതരമാണ്.
ആർ.ആർ വെങ്കിടാപുരത്തെ എൽജി പോളിമെർ ഫാക്ടറിയിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് വാതകചോർച്ച ഉണ്ടായത്. ലോക്ക്ഡൗണിനെത്തുടർന്ന് അടച്ചിട്ടിരുന്ന ഫാക്ടറി കഴിഞ്ഞ ദിവസമാണ് തുറന്നത്.
ഉറക്കത്തിനിടയിലാണ് പലരും മരിച്ചത്. വിഷവാതകം ശ്വസിച്ചാണ് മിക്ക ആളുകളും ഉറക്കമുണർന്നത്. തുടർന്ന് അന്തരീക്ഷത്തിലെ പുകയും ശ്വസനതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് പലരും വീടുകളിൽനിന്ന് ഇറങ്ങി ഓടി. ഓടുന്നതിനിടയിൽ പലരും കുഴഞ്ഞ് വീണു. നിരവധിപേർ ബോധരഹിതരായി. അഞ്ചുകിലോമീറ്റർ പരിധിയിൽ വിഷവാതകം ചോർന്നതായി സൂചനയുണ്ട്. ആളുകൾ പുറത്തിറങ്ങരുതെന്ന് നിർദേശ നൽകിയിട്ടുണ്ട്. 20 ഗ്രാമങ്ങൾ സേന ഒഴിപ്പിക്കുകയാണ്.
നിരവധി പേർ ബോധം നഷ്ടപ്പെട്ട് വീടുകളിലും തെരുവുകളിലും കുഴഞ്ഞു വീണു. നിരവധി ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തുള്ള വീടുകളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വീടുകളിൽ നിന്ന് പുറത്തിറങ്ങിയവർക്ക് ശ്വാസതടസവും ഛർദ്ദിയും കണ്ണെരിച്ചിലും അനുഭവപ്പെട്ടു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.