ദുബായിയിൽ നിന്ന് പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം കരിപ്പൂരിലെത്തി
കോഴിക്കോട് : വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായിയിൽ നിന്ന് പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം കരിപ്പൂർ വിമാനത്താവളത്തിലെത്തി. രാത്രി 10:32 നാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് Ix344 വിമാനം 182 പ്രവാസി മലയാളികളുമായി കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. ഇവരിൽ 74 പേർ കോഴിക്കോട് സ്വദേശികളാണ്. 52 പുരുഷന്മാരും 22 സ്ത്രീകളും ഉൾപ്പെടും. ദുബായ് വിമാനത്താവളത്തിൽ യാത്രക്കാരുടെ കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് പൂർത്തിയാക്കിയ ശേഷമാണ് വിമാനത്തിലേക്ക് കയറിയത്. ആരുടേയും ഫലം പോസിറ്റീവായിട്ടുമില്ല.
കോഴിക്കോട് ജില്ലക്കാരിൽ 9 ഗർഭിണികൾ, പത്തു വയസിന് താഴെയുള്ള 5 കുട്ടികൾ, അടിയന്തര ചികിത്സാർഥം എത്തുന്ന 26 പേർ, ഇവരിലുൾപ്പെടാത്ത 75 വയസിന് മുകളിലുള്ള 7 പേർ എന്നിങ്ങനെയുണ്ട്. ഇവർക്കാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാവുന്നത്.
യാത്രക്കാരെ 20 പേർ വീതമുള്ള ബാച്ചുകളായാണ് പുറത്തിറക്കുക. എമിഗ്രേഷൻ നടപടികൾക്കായി 10 കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. ഇവരുടെ പരിശോധന പൂർത്തിയായാൽ മാത്രമേ അടുത്ത ബാച്ചിനെ ഇറക്കൂ.ഇവരെ ആദ്യം തെർമൽ സ്കാനറിലൂടെ കയറ്റും ആർക്കെങ്കിലും രോഗ ലക്ഷണം കാണിച്ചാൽ ഇവരെ ഉടൻ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റും.