Top Stories
മുംബയിൽ നിന്ന് അനധികൃതമായെത്തിയ ബന്ധുവിനെ സ്വീകരിച്ച സിപിഎം നേതാവിനും കുടുംബത്തിനും കോവിഡ്
കാസർകോട് : കോവിഡ് രോഗികൾ ഏറെയുള്ള മുംബയിൽ നിന്ന് സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച് അതിർത്തി കടന്നെത്തിയ ബന്ധുവിനെ സ്വീകരിച്ച സി.പി.എം. പ്രാദേശിക നേതാവിനും പഞ്ചായത്തംഗമായ ഭാര്യയ്ക്കും രണ്ടുമക്കൾക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽനിന്ന് മേയ് നാലിനാണ് അനധികൃതമായി സിപിഎം നേതാവിന്റെ അടുത്ത ബന്ധു നാട്ടിൽ എത്തിയത്. അദ്ദേഹത്തെ കാറിൽ കയറ്റി നേതാവ് വീട്ടിൽ എത്തിക്കുകയായിരുന്നു.
മുംബൈയിൽ കോവിഡ് രോഗികൾ ഏറെയുള്ള പ്രദേശത്തുനിന്നാണ് ബന്ധു നാട്ടിലെത്തിയതെന്ന് അറിയാമായിരുന്നിട്ടും സിപിഎം നേതാവ് സർക്കാർ നിർദേശങ്ങൾ ലംഘിക്കുകയായിരുന്നു. 11-ാം തീയതിയാണ് നേതാവിന്റെ ബന്ധുവിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് നിരീക്ഷണത്തിൽപ്പോയ നേതാവിന്റെയും ഭാര്യയുടെയും മക്കളുടെയും പരിശോധനാഫലം വ്യാഴാഴ്ച പോസിറ്റീവായി.
ഈ കാലയളവിൽ നേതാവ് മൂന്നുതവണ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ അർബുദരോഗിയെ സന്ദർശിച്ചു. അവിടത്തെ കാൻസർ വാർഡ്, ലാബ്, എക്സ്-റേ റൂം എന്നിവിടങ്ങളിൽ പ്രവേശിച്ചു. അടുത്തിടെ അന്തരിച്ച മുൻ സി.പി.എം.നേതാവിന്റെ ശവസംസ്കാരച്ചടങ്ങിലും രോഗം സ്ഥിരീകരിച്ച സി.പി.എം.പ്രാദേശിക നേതാവ് പങ്കെടുത്തു . ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയ്ക്കും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പൈവളിഗെ പഞ്ചായത്തംഗമാണ് നേതാവിന്റെ ഭാര്യ. പഞ്ചായത്ത് പ്രസിഡന്റുൾപ്പെടെയുള്ളവരോട് നിരീക്ഷണത്തിൽ പോകാനും വെള്ളിയാഴ്ച സ്രവപരിശോധനയ്ക്ക് എത്താനും ആരോഗ്യ വകുപ്പധികൃതർ നിർദേശിച്ചിട്ടുണ്ട്. ഇന്ന് സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി പത്ത് രോഗികളുമായി നേരിട്ട് ബന്ധമുള്ള എല്ലാവരെയും ക്വാറന്റൈനിലാക്കും. 178 രോഗികളെയും ചികില്‍സിച്ച് ഭേദമാക്കി കൊവിഡ് മുക്ത ജില്ലയായ ശേഷം ഇപ്പോള്‍ 14 രോഗികളാണ് കാസര്‍കോട് ജില്ലയിലുള്ളത്.