കോവിഡ് പ്രതിസന്ധിയിൽ ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്നുവച്ച് രാഷ്ട്രപതി
ഡൽഹി : കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തന്റെ ഒരു വര്‍ഷത്തെ ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്നുവച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചെലവ് ചുരുക്കാനായി നിരവധി നടപടികള്‍ നടപ്പിലാക്കാനും രാഷ്ട്രപതി ഭവന് തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ പിഎം-കെയേഴ്സ് ഫണ്ടിലേക്ക് രാഷ്ട്രപതി ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തതിരുന്നു.
ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി ഔദ്യോഗിക പരിപാടികള്‍ക്കായി ആഡംബര വാഹനം ഉപയോഗിക്കില്ല. രാഷ്ട്രപതി ഭവനില്‍ ഓഫീസ് സ്റ്റേഷനറി സാധനങ്ങള്‍, ഇന്ധനം എന്നിവയുടെ ഉപയോഗം കുറക്കും. സ്വാശ്രയ ഇന്ത്യയെന്ന സര്‍ക്കാരിന്റെ ആശയം സാക്ഷാത്കരിക്കുന്നതിനും പകര്‍ച്ചവ്യാധിയോട് പോരാടുന്നതിനുമായി എല്ലാവരും കൈകോര്‍ക്കണം.
രാജ്യത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള ചെറുതും പ്രധാനപ്പെട്ടതുമായ സംഭാവനയാണ് ചെലവുചുരുക്കല്‍ നടപടിയെന്നും രാഷ്ട്രപതി പ്രസ്താവനയില്‍ പറയുന്നു. പ്രധാനമന്ത്രി, മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, എം.പിമാര്‍ എന്നിവരുടെ ശമ്ബളം 30 ശതമാനം കുറക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.