കോവിഡ് രോഗം മറച്ചുവെച്ച മൂന്നു പ്രവാസികൾക്കെതിരെ പൊലീസ് കേസെടുത്തു
കൊല്ലം : കോവിഡ് രോഗം സ്ഥിരീകരിച്ച കാര്യം മറച്ചുവെച്ച മൂന്നു പ്രവാസികൾക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ച അബുദാബിയില്‍നിന്ന് എത്തിയ മൂന്നുപേര്‍ക്കെതിരേയാണ് കേസെടുത്തത്. നിരീക്ഷണ കേന്ദ്രത്തിലേക്കുള്ള ബസ് യാത്രയ്ക്ക് ഇടയില്‍ ഇവര്‍ രോഗവിവരം സംസാരിക്കുന്നതുകേട്ട സഹയാത്രികനാണ് പൊലീസിനെ വിവരം അറിയിച്ചത്.
രോഗവിവരം മറച്ചുവയ്ക്കുകയും മറ്റുള്ളവര്‍ക്ക് പകരുംവിധം പ്രവര്‍ത്തിക്കുകയും ചെയ്തതിനാണ് കേസെടുത്തതെന്ന് റൂറല്‍ എസ് പി ഹരിശങ്കര്‍ പറഞ്ഞു. കൊല്ലം സ്വദേശികളും സുഹൃത്തുക്കളുമായ ഇവര്‍ നിരീക്ഷണത്തിലായിരുന്നു. ഇവര്‍ക്കൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്ന എട്ടുപേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ക്കൊപ്പം സഞ്ചരിച്ച 170 യാത്രക്കാരെയും വിശദ പരിശോധനയ്ക്ക് വിധേയരാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.
അബുദാബിയില്‍ നടത്തിയ കോവിഡ് പരിശോധനയിലാണ് കൊല്ലം സ്വദേശികള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. എന്നാല്‍, ഇതു മറച്ചുെവച്ചാണ് ഇവര്‍ വിമാനത്തില്‍ യാത്രചെയ്ത് മെയ് 16 ന് തിരുവനന്തപുരത്തെത്തിയത്. അവിടെയും തങ്ങള്‍ രോഗബാധിതരാണെന്ന വിവരം മറച്ചുവച്ചു. കെഎസ്‌ആര്‍ടിസി ബസില്‍ ഇവരെ കൊട്ടാരക്കര കിലയിലെ ഐസൊലേഷന്‍ സെന്ററില്‍ എത്തിച്ചു.
ഇതിനിടെ ഇവര്‍ ബസിലിരുന്ന് രോഗവിവരം സംസാരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട മറ്റൊരാളാണ് വിവരം പൊലീസിന് കൈമാറിയത്. കിലയില്‍ എത്തിയപ്പോഴേക്കും ഇവര്‍ അവശരായിരുന്നു. അവിടെയുള്ള ആരോഗ്യപ്രവര്‍ത്തകരും സംശയം പ്രകടിപ്പിച്ചതോടെ ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമാറ്റി സ്രവം പരിശോധിച്ചു. കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.