ഉത്രയുടെ മകനെയും പ്രതി സൂരജിന്‍റെ അമ്മയെയും കാണാനില്ലെന്ന് പോലീസ്
കൊല്ലം : അഞ്ചലില്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ മകനെയും പ്രതി സൂരജിന്‍റെ അമ്മയെയും കാണാനില്ലെന്ന് പോലീസ്. കുട്ടിയെ ഉത്രയുടെ വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കണമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇതിനായി അഞ്ചല്‍ പോലീസും ഉത്രയുടെ അച്ഛനും അടൂര്‍ പോലീസിന്‍റെ സഹായത്തോടെ കുട്ടിയെ അന്വേഷിച്ച് എത്തിയപ്പോൾ അവരെ കണ്ടെത്താന്‍ സാധിച്ചില്ല.
അടൂരിലെ സൂരജിന്‍റെ വീട്ടിലും സമീപത്തെ ബന്ധുവീടുകളിലും അന്വേഷിച്ചിട്ടും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. സൂരജിന്റെ അമ്മ കുട്ടിയുമായി മറ്റെവിടേക്കോ മാറി നില്‍ക്കുന്നുവെന്ന് കരുതുന്നതായും പൊലീസ് പറയുന്നു.
ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പരിധിക്ക് പുറത്താണെന്ന സന്ദേശമാണ് ലഭിക്കുന്നതെന്നും പൊലീസ് പറയുന്നു. ഇവര്‍ പോകാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് ഇവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാൽ കുട്ടിയും പ്രതി സൂരജിന്‍റെ അമ്മ രേണുകയും അഭിഭാഷകനെ കാണാന്‍ പോയിരിക്കുകയാണെന്നായിരുന്നു സൂരജിന്‍റെ വീട്ടില്‍ നിന്ന് ലഭിച്ച മറുപടി.
സൂരജിന്‍റെ വീട്ടുകാര്‍ക്കും കൊലയില്‍ പങ്കുണ്ടെന്ന് കൊല്ലപ്പെട്ട ഉത്രയുടെ കുടുംബം ആരോപിച്ചിരുന്നു. സൂരജിന്‍റെ കുടുംബത്തിനൊപ്പമുള്ള ഉത്രയുടെ കുട്ടിയുടെ ജീവനും അപകടത്തിലാണെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. ഇതിന് പിന്നാലെയാണ് കുട്ടിയെ ഉത്രയുടെ കുടുംബത്തോടൊപ്പം വിടാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിട്ടത്.