സംസ്ഥാനത്തെ കോവിഡ് വർദ്ധനയിൽ ആശങ്കപ്പെടേണ്ടന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതിൽ വല്ലാതെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുമ്പോൾ ഇത് ഉണ്ടാകുമെന്ന് സർക്കാർ പ്രതീക്ഷിച്ചതാണ്. അതനുസരിച്ചാണ് പ്രതിരോധ പ്ലാൻ തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നമ്മുടെ ടെസ്റ്റ് പോസിറ്റീവ് റേറ്റ് 1.7 ശതമാനമാണ്. എന്നാൽ രാജ്യത്ത് ഇത് 5 ശതമാനമാണ്. കൊറിയയിലേതു പോലെ രണ്ടു ശതമാനത്തിൽ താഴെയാക്കാനാണ് ലോകരാജ്യങ്ങളെല്ലാം ശ്രമിക്കുന്നത്. കേരളം ആ നിലവാരം കൈവരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇപ്പോൾ സർക്കാർ ആശുപത്രികളിൽ 12,191 ഐസൊലേഷൻ ബെഡ്ഡുകൾ സജ്ജമാണ്. ഇപ്പോൾ 1080 പേർ മാത്രമാണ് ചികിത്സയിലുള്ളത്. 1296 സർക്കാർ ആശുപത്രികളിലായി 49702 കിടക്കളും 1369 ഐസിയു കിടക്കകളും 1045 വെന്റിലേറ്ററുകളും ഉണ്ട്. സ്വകാര്യ മേഖലയിൽ 866 ആശുപത്രികളിലായി 81,904 കിടക്കകളും 6059 ഐസിയു കിടക്കകളും 1578 വെന്റിലേറ്ററുകളുമുണ്ട്. 851 കൊറോണ കെയർ സെന്ററുകളും ഉണ്ട്. അതു കൊണ്ട് ഇപ്പോൾ രോഗികളുടെ എണ്ണം വർധിക്കുന്നത് കൊണ്ട് വല്ലാതെ പരിഭ്രമിക്കേണ്ടതില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട്-14, കണ്ണൂർ- 7, തൃശ്ശൂർ- 6, പത്തനംതിട്ട- 6, തിരുവനന്തപുരം-5, മലപ്പുറം- 5, എറണാകുളം- 4, കാസർകോട്- 4, ആലപ്പുഴ- 3, കൊല്ലം- 2, വയനാട്- 2, കോഴിക്കോട്- 1, ഇടുക്കി-1, കോട്ടയം-1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.