News

ആരോഗ്യകിരണം പദ്ധതി പ്രകാരം രോഗിയ്ക്ക് മരുന്നു നല്‍കിയില്ല മെഡിക്കല്‍ ഷോപ്പിനെതിരെ ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗം കേസെടുത്തു

എറണാകുളം : ആരോഗ്യകിരണം പദ്ധതി പ്രകാരം രോഗിയ്ക്ക് മരുന്നു നല്‍കാതിരുന്ന മെഡിക്കല്‍ ഷോപ്പിനെതിരെ എറണാകുളം ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗം കേസെടുത്തു. കാഞ്ഞിരമറ്റം കീച്ചേരിയിലെ മീര മെഡിക്കല്‍സിനെതിരെയാണ് കേസെടുത്തത്.
18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി മരുന്നു നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് ആരോഗ്യ കിരണം. സര്‍ക്കാര്‍ ആശുപത്രില്‍ നിന്നും ലഭ്യമല്ലാത്ത മരുന്നുകള്‍ പദ്ധതിയില്‍ ഏര്‍പ്പെട്ട മെഡിക്കല്‍ ഷോപ്പില്‍ നിന്നും രോഗികള്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്ന പ്രകാരമാണ് പദ്ധതി.മരുന്നിന്റെ തുക ആശുപത്രികള്‍ നേരിട്ട് മെഡിക്കല്‍ ഷോപ്പിന് നല്‍കും. ഇത്തരം വീഴ്ചകള്‍ വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ നിര്‍ദേശം നല്‍കി.
ഡോക്ടര്‍ കുറിച്ച മരുന്ന് സ്ഥാപനത്തില്‍ സ്‌റ്റോക്കുണ്ടായിരിന്നിട്ടും നല്‍കാതിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് എറണാകുളം ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗം മീര മെഡിക്കൽസിനെതിരെ കേസെടുത്തത്.
കുറിപ്പടിയില്‍ പറയുന്ന മരുന്ന് നല്‍കാതിരിക്കുക, ഡോക്ടര്‍ കുറിയ്ക്കുന്ന അളവ് നല്‍കാതിരിക്കുക, നിശ്ചിത കാലത്തേയ്ക്ക് കുറിക്കുന്ന മരുന്ന് നല്‍കാതിരിക്കുക, എന്നാല്‍ ഇത് ആ ആശുപത്രികളില്‍ സ്‌റ്റേറ്റ്‌മെന്റായി സമര്‍പ്പിച്ച് തുക ഈടാക്കുക എന്നീ തട്ടിപ്പുകള്‍ നടന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇപ്രകാരം ആരേഗ്യകിരണം പദ്ധതിയില്‍ നല്‍കിയ യാതൊരു ബില്ലും സ്ഥാപനത്തില്‍ നിന്നും കണ്ടെത്താനും സാധിച്ചിട്ടില്ല. പിടിച്ചെടുത്ത രേഖകളും മരുന്നുകളും കോടതിയില്‍ ഹാജരാക്കുമെന്ന് ഇന്റലിജന്‍സ് വിഭാഗം ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button