News

നിധിന്‍ ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു

കോഴിക്കോട് : കഴിഞ്ഞ ദിവസം ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ച നിധിന്‍ ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. പ്രസവ ശേഷം ഭാര്യ ആതിര ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോകും. ആശുപത്രി അധികൃതര്‍ അതിന് അനുമതി നല്‍കിയില്ലെങ്കില്‍ ആംബുലന്‍സില്‍ ആതിരയെ പേരാമ്ബ്രയിലെ വീട്ടിലെത്തിക്കും. നിധിന്റെ മരണ വിവരം ഇന്നലെ വൈകീട്ടോടെ അതിരയെ അറിയിച്ചിട്ടുണ്ട്.

കോവിഡ് കാലത്ത് വിദേശത്ത് നിന്ന് ഗര്‍ഭിണികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് മടങ്ങി വരാനായി നിധിനും ആതിരയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. മെയ് എട്ടിന് വന്ദേഭാരത് മിഷനിലെ ആദ്യ വിമാനത്തില്‍ ആതിര നാട്ടിലേക്ക് തിരിച്ചു. ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ നിധിന് അനുമതി ലഭിച്ചിരുന്നെങ്കിലും ആ അവസരം നിധിന്‍ മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് നിധിന്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാമചന്ദ്രന്റെ മകനാണ് നിതിന്‍. കേരള ബ്ലഡ് ഗ്രൂപ്പിന്റെ യുഎഇ കോര്‍ഡിനേറ്ററും കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഇന്‍കാസ് യൂത്ത് വിംഗിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു നിധിന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button