News

അച്ഛൻ കൊല്ലാൻ ശ്രമിച്ച കുഞ്ഞ് ആരോഗ്യവതി; ഇന്ന് ആശുപത്രി വിടും

കൊച്ചി: അച്ഛന്റെ ക്രൂരമര്‍ദനത്തിനിരയായി കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിഞ്ചുകുഞ്ഞ് ഇന്ന് ആശുപത്രി വിടും.ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിന്റെ തലയിലിട്ടിരുന്ന തുന്നല്‍ മാറ്റി. കുഞ്ഞിന്റെ ദഹന പ്രക്രിയ സാധാരണ നിലയിലായെന്നും തനിയെ മുലപ്പാല്‍ കുടിക്കുന്നുമുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍നിന്ന് കുഞ്ഞും അമ്മയും പുല്ലുവഴി മാതൃശിശു പരിചരണ കേന്ദ്രമായ സ്നേഹജ്യോതിയിലേക്കാണ് പോകുന്നത്. കോവിഡ് ഭീതിയൊഴിഞ്ഞാല്‍ കുഞ്ഞുമായി സ്വദേശമായ നേപ്പാളിലേക്ക് പോകുമെന്നാണ് അമ്മ അറിയിച്ചിട്ടുള്ളത്.

അച്ഛന്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവം നീക്കാനാണ് കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. അതിസങ്കീര്‍ണമായ ശസ്ത്രക്രിയയില്‍ തലയോട്ടിയിലുണ്ടാക്കിയ രണ്ട് ചെറുദ്വാരങ്ങളിലൂടെയാണ് 54 ദിവസം പ്രായമായ കുഞ്ഞിന്റെ തലച്ചോറില്‍ കെട്ടികിടന്ന രക്തം നീക്കം ചെയ്തത്.

ജൂണ്‍ പതിനെട്ടാം തീയതി പുലര്‍ച്ചെയാണ് 54 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛന്‍ കാലില്‍ പിടിച്ചു ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. തലക്ക് പരിക്കേറ്റ് ബോധം നഷ്ടമായ നിലിയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന്‍ ഷൈജു തോമസ് റിമാന്‍ഡിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button