നഗരത്തിൽ കടുത്ത നിയന്ത്രണം;കടകൾ 7 മണിയ്ക്ക് അടക്കണം
തിരുവനന്തപുരം : ഉറവിടമറിയാത്ത കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തിൽ നിയന്ത്രണം കടുപ്പിച്ച് നഗരസഭ. സിറ്റിയിലെ കടകള്‍ വൈകിട്ട് 7 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ. മാര്‍ക്കറ്റുകളിലെല്ലാം കയറുന്നതിനും ഇറങ്ങുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്തി.
മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ സി.സി.ടിവി കാമറകള്‍ നഗരസഭയിലെ കണ്ട്രോള് റൂമുമായി ബന്ധിപ്പിക്കും. കണ്ട്രോള് റൂം നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാത്ത കടകള്‍ക്കെതിരെ നടപടി സ്വീകരിക്കും. നഗരപരിധിയിലെ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ബ്രേക്ക് ദ ചെയിന്‍ ഡയറി സൂക്ഷിക്കണം.
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിൽ ക്രമീകരണം കൊണ്ടുവന്നു. ഓരോ കാറ്റഗറിയിലും പെട്ട മൊത്തം സ്ഥാപനങ്ങളുടെ 50 ശതമാനം സ്ഥാപനങ്ങള്‍ മാത്രം ഓരോ ദിവസവും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ക്രമീകരണം.
പഴം,പച്ചക്കറി കടകള്‍ക്ക് തിങ്കള്‍,ചൊവ്വ,വെള്ളി,ശനി ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാം. പലവ്യഞ്ജനങ്ങള്‍, സ്റ്റേഷണറി,ചിക്കന്‍ എന്നിവ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തനം നടത്താം. തിങ്കള്‍, ബുധന്‍, വെള്ളി,ശനി എന്നീ ദിവസങ്ങളില്‍ മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. അവധി ദിവസങ്ങളില്‍ ഹോം ഡെലിവറി അനുവദിക്കും.