News

തലശ്ശേരി സബ് കളക്ടറുടെ ഐ.എ.എസ്. റദ്ദാക്കാൻ ശുപാർശ

തിരുവനന്തപുരം : തലശ്ശേരി
സബ് കളക്ടറുടെ ഐ.എ.എസ്. റദ്ദാക്കാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ ശുപാർശ.          തലശ്ശേരി സബ് കളക്ടർ ആസിഫ് കെ. യൂസഫിന്റെ ഐ.എ.എസ്. പദവി റദ്ദാക്കാനാണ് കേന്ദ്ര പേഴ്സണൽ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി ഐ.എ.എസ്. നേടിയന്ന് തെളിഞ്ഞതിനാലാണ് നടപടി.

ആസിഫ് കെ. യൂസഫിനെതിരെ ഓൾ ഇന്ത്യ സർവീസ് പ്രൊബേഷൻ നിയമത്തിലെ ചട്ടം 12 പ്രകാരം നടപടിയെടുക്കാനാണ് നിർദേശം. ആസിഫ് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയാണ് ഐ.എ.എസ്. നേടിയതെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആസിഫിന്റെ ഒ.ബി.സി. സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും റദ്ദാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ആസിഫിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കണയന്നൂർ തഹസിൽദാർമാർക്കെതിരെ നടപടി എടുക്കാനും നിർദേശമുണ്ട്.

പരീക്ഷ എഴുതുന്നതിന് തൊട്ടു മുമ്പുള്ള മൂന്ന് സാമ്പത്തിക വർഷത്തിൽ ഏതെങ്കിലും ഒരു വർഷം കുടുംബത്തിന്റെ വാർഷിക വരുമാനം ആറുലക്ഷത്തിൽ താഴെയാകണമെന്നതാണ് ഒ.ബി.സി. സംവരണത്തിനുള്ള മാനദണ്ഡം. എന്നാൽ മൂന്നു സാമ്പത്തിക വർഷങ്ങളിലും ആസിഫിന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം ആറുലക്ഷത്തിൽ കൂടുതലാണെന്ന് തെളിഞ്ഞു.

നിലവിൽ ആസിഫ് ഇപ്പോഴും പ്രൊബേഷനിലാണ്. അതിനാൽ സംസ്ഥാന സർക്കാരിനു തന്നെ നടപടി എടുക്കാമെന്നും കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു. അടിയന്തരമായി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മേയ് 11നാണ് കേന്ദ്ര പേഴ്സണൽ മന്ത്രാലയം സംസ്ഥാന സർക്കാരിന് കത്തയച്ചത്. ഇതുവരെ ഇക്കാര്യത്തിൽ സർക്കാർ നടപടികൾ തുടങ്ങിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button