Top Stories

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിൽ രാജകുടുംബത്തിന് അവകാശമുണ്ടന്ന് സുപ്രീംകോടതി

ന്യൂഡൽഹി : ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിൽ രാജകുടുംബത്തിന് അവകാശമുണ്ടന്ന് സുപ്രീംകോടതി. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമർപ്പിച്ച അപ്പീൽ അംഗീകരിച്ച സുപ്രീംകോടതി ക്ഷേത്രത്തിൻ്റെ നടത്തിപ്പിൽ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്ന് വിധി പ്രസ്താവിച്ചു കൊണ്ട് പറഞ്ഞു. രാജാവിന്റെ മരണത്തോടെ അവകാശം ഇല്ലാതാകുന്നില്ലന്ന് കോടതി ചൂണ്ടിക്കാട്ടി. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഭരണം താത്കാലിക ഭരണസമിതിക്ക് കൈമാറുന്നതായും സുപ്രീംകോടതി ഉത്തരവിട്ടു.

പതിറ്റാണ്ടുകൾ നീണ്ട നിയമപ്പോരാടത്തിനൊടുവിലാണ്  തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശ തർക്കം സുപ്രീംകോടതി തീർപ്പാക്കുന്നത്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാൽ അതിൻ്റെ നടത്തിപ്പിൽ രാജകുടുംബത്തിനും അവകാശമുണ്ടന്നാണ് സുപ്രീംകോടതി വിധി. പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏൽപിക്കണം, ജില്ലാ ജഡ്ജി അധ്യക്ഷനായ താത്കാലിക സമിതി തത്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരണം. തുടർന്ന് രാജകുടുംബ പ്രതിനിധിയും സംസ്ഥാന സർക്കാർ പ്രതിനിധിയും അടങ്ങിയ പുതിയ ഭരണസമിതിയെ ഇനി തെരഞ്ഞെടുക്കണമെന്നും സുപ്രീംകോടതി വിധിയിൽ പറയുന്നു.

ക്ഷേത്രകാര്യങ്ങളിലെ ഭരണപരമായ ചുമതല ഭരണസമിതിക്കാണ്. ഈ ഭരണസമിതിയുടെ ചെയർപേഴ്സൺ തിരുവനന്തപുരം ജില്ല ജഡ്ജി ആയിരിക്കും. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഭരണസമിതിക്ക് രൂപവത്കരിക്കാംമെന്നും ഉത്തരവിൽ പറയുന്നു.  ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന 2011 ലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂർ രാജകുടുംബം സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് കൊട്ടാരത്തിന് അനുകൂലമായ വിധി വന്നത്.

ജസ്റ്റിസുമാരായ യു.യു.ലളിതും, ഇന്ദു മൽഹോത്രയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് യു.യു. ലളിതാണ് വിധി പ്രസ്താവം നടത്തിയത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥതയെ ചൊല്ലി സംസ്ഥാന സർക്കാരും രാജകുടുംബവും തമ്മിൽ നിലനിന്ന തർക്കത്തിനാണ് വർഷങ്ങളിൽ നീണ്ട നിയമപ്പോരാട്ടത്തിനൊടുവിൽ പരമോന്നത നീതിപീഠം ഇന്ന് തീർപ്പ് കൽപിച്ചത്. സംസ്ഥാന സർക്കാരിന്റെ വാദങ്ങളെല്ലാം തള്ളിയാണ് സുപ്രീംകോടതി വിധി.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് 2011ല്‍ കേരള ഹൈക്കോടതി ഉത്തരവിട്ടത്. ക്ഷേത്രത്തിന്റെ ഭരണവും ആസ്തിയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി വിധി. ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലെന്നും വിധിച്ചിരുന്നു. എന്നാല്‍ പുതിയ വിധി അനുസരിച്ച്‌ ക്ഷേത്രത്തിന്‌മേലുള്ള അവകാശം രാജകുടുംബത്തിന് ഇല്ലാതാകുന്നില്ല എന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button