അറ്റാഷെയുടെ ഗണ്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്യും
തിരുവനന്തപുരം : ആത്മഹത്യാ ശ്രമം നടത്തിയ യു.എ.ഇ അറ്റാഷെയുടെ ഗണ്മാന് ജയഘോഷിന്റെ മൊഴി മജിസ്ട്രറ്റ് രേഖപ്പെടുത്തി. സ്വര്ണക്കടത്തുകാര് കൊല്ലുമോയെന്ന് ഭയമുണ്ടായിരുന്നുവെന്നും താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും ജയഘോഷ് മൊഴി നല്കി. അതേസമയം ജയഘോഷിന്റേത് ആത്മഹത്യ നാടകമാണോയെന്ന് അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കും. ആശുപത്രി വിട്ടാലുടന്‍ കസ്റ്റംസ് ചോദ്യം ചെയ്യും.
ജയഘോഷ് അപകടനില തരണം ചെയ്തു. കയ്യിൽ രണ്ട് മുറിവുകൾ ഉണ്ട്. ഇതില്‍ ഒരു മുറിവ് ആഴത്തിലുള്ളതാണ്. ബ്ളേഡ് വിഴുങ്ങിയെന്ന് ജയഘോഷ് പറഞ്ഞത് നുണയാണെന്നാണ് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ജയഘോഷിന്റെയും അടുത്ത ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളുടെ വിവരം തേടി കസ്റ്റംസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സ്വര്‍ണക്കടത്തിനെ കുറിച്ച് വിവരം നല്‍കിയത് താനാണെന്ന് തെറ്റിദ്ധരിച്ച് സ്വപ്നയുടെ സംഘം കൊല്ലുമെന്നായിരുന്നു ജയഘോഷിന്റെ ഭയമെന്ന് സുഹൃത്തായ പൊലീസുകാരന് നാഗരാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയുടെ പിന്നില്‍ വന്‍ സംഘമുണ്ടെന്നും കോണ്‍സുലേറ്റിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് സ്വപ്നയാണെന്നും ജയഘോഷ് പറഞ്ഞതായും നാഗരാജ് വെളിപ്പെടുത്തി. എന്നാല്‍ സ്വര്‍ണക്കടത്തിനെ കുറിച്ച് ജയഘോഷിന് വ്യക്തമായ അറിവുണ്ടെന്നാണ് കസ്റ്റംസിന്റെ കണക്കുകൂട്ടല്‍. ജയഘോഷിന് സ്വര്‍ണക്കടത്തിനെപ്പറ്റി വ്യക്തമായ അറിവുള്ളത് കൊണ്ടാണ് സ്വപ്നയെ വിളിച്ചത്. അത് മറച്ചുവയ്ക്കാനുള്ള നാടകമാണ് തിരോധാനവും ആത്മഹത്യാശ്രമവുമെന്നും അന്വേഷണസംഘം കരുതുന്നു.