കേരളത്തിൽ നിരവധി ഐഎസ് ഭീകരർ; ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നു:യു എൻ
കേരളത്തിലും കര്‍ണാടകയിലും ഭീകര സംഘടനയായ ഐഎസ്ഐഎസില്‍ അംഗങ്ങളായവര്‍ അനവധിയുണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട്. 2019 മെയ് 10ന് പ്രഖ്യാപിച്ച ഐഎസ്ഐഎല്‍ ഹിന്ദ് വിലായ ഗ്രൂപ്പില്‍ 180മുതല്‍ 200വരെ അംഗങ്ങളുണ്ടെന്നാണ് യുണൈറ്റഡ് നേഷന്‍സിന്റെ ഭീകരവാദ സംഘടനകളെ നിരീക്ഷിക്കുന്ന വിഭാഗം വ്യക്തമക്കിയിരിക്കുന്നത്.ഭീകരസംഘടയുടെ സാന്നിദ്ധ്യം കേരളത്തില്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യമാണ് ഉള്ളതെന്നും ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്, മ്യാന്മാര് എന്നിവിടങ്ങളില്‍ നിന്നുമുള്ള ഇരുനൂറോളം ഭീകരര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡ മേഖലയില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന് അല്‍ ഖയ്ദ, ഐസിസ് എന്നീ ഭീകരസംഘടനകളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്റ് സാങ്ഷന്‍സ് മോണിറ്ററിങ് ടീമിന്റെ 26മത് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അഫ്ഗാനിലെ കാണ്ടഹാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നാണ് ആക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.
2019 മെയ് 10ന് പ്രഖ്യാപിച്ച ഐഎസ്ഐഎല്‍ ഹിന്ദ് വിലായ ഗ്രൂപ്പില്‍ 180മുതല്‍ 200വരെ അംഗങ്ങളുണ്ടെന്നാണ് റിപ്പോര്‍ട് പറയുന്നത്. അല്‍ ഖയ്ദ ഇന്ത്യന്‍ ഉപഭൂഖണ്ഡ വിഭാഗത്തിന്റെ ഇപ്പോഴത്തെ തലവന്‍ ഒസാമ മഹമൂദ് ആണ്. മുന്‍ മേധാവി അസീം ഒമറിന്റെ മരണത്തില്‍ പ്രതികാരം ചെയ്യാനാണ് ഇവര്‍ തയ്യാറെടുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
താലിബാന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിഭാഗത്തിന് ‘ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖയ്ദ(എ.ക്യൂ.ഐ.എസ്)’ എന്നാണ് പേര്. ഇന്ത്യന്‍ ‘വിലായ ഒഫ് ഹിന്ദ്’ എന്ന പേരില്‍ പുതിയ ‘പ്രവിശ്യ’ രൂപീകരിച്ച കാര്യം കഴിഞ്ഞ വര്‍ഷം മെയില്‍ ഐസിസ് പ്രഖ്യാപിച്ചിരുന്നു. കാശ്മീരില്‍ തീവ്രവാദികളും ഇന്ത്യന്‍ സൈന്യവും ഏറ്റുമുട്ടിയതിനു ശേഷമായിരുന്നു ഈ പ്രഖ്യാപനം വന്നത്.