ശിവശങ്കറിനെ എൻഐഐ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു
കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഐ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു. രാവിലെ പത്ത് മണിക്ക് ശിവശങ്കർ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരായി.
എൻ.ഐ.എ.യുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ഒമ്പതര മണിക്കൂറാണ് ശിവ ശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനുശേഷം കൊച്ചിയിൽ തുടരാനും ചൊവ്വാഴ്ച ഹാജരാവാനും എൻഐഎ നിർദേശിച്ചിരുന്നു. തുടർന്ന് കൊച്ചി പനമ്പള്ളി നഗറിൽ എൻഐഎ ഓഫിസിന് സമീപമുള്ള ഹോട്ടലിലാണ് ശിവശങ്കർ താമസിച്ചത്.
തിങ്കളാഴ്ച നടത്തിയ ചോദ്യം ചെയ്യലിൽ ശിവശങ്കറിന് പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണു സൂചന. ശിവശങ്കറിൽനിന്നു ലഭിച്ച മൊഴികളും സ്വപ്നയടക്കമുള്ള മറ്റു പ്രതികളുടെ മൊഴികളും തമ്മിൽ വീണ്ടും ഒത്തുനോക്കി വ്യക്തതവരുത്തിയ ശേഷമാണ് ഇന്ന് ചോദ്യം ചെയ്യൽ തുടരുന്നത്.
നയതന്ത്ര ബാഗേജുകൾ പിടിക്കപ്പെടുന്ന ദിവസങ്ങളിൽ പ്രതികളുമായി കൂടുതൽ ഫോൺവിളികൾ നടത്തിയതായുള്ള തെളിവുകളാണ് ചോദ്യംചെയ്യലിൽ എൻ.ഐ.എ. നിരത്തിയതെന്നാണ് അറിയുന്നത്. എന്നാൽ, സ്വപ്ന കണക്ട് ചെയ്തുതന്ന നമ്പറിൽനിന്നാണ് കസ്റ്റംസിനെ ഫോൺ വിളിച്ചതെന്നാണ് ശിവശങ്കർ മൊഴിനൽകിയത്. ഇതിനുപുറമേ സ്വർണം എത്തിയ ദിവസം മറ്റൊരു നമ്പറിൽനിന്ന് പ്രതികളുമായി സംസാരിച്ചതായും എൻ.ഐ.എ. സംഘം കണ്ടെത്തിയിരുന്നു.ഇക്കാര്യത്തെപ്പറ്റിയും തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലിൽ ശിവശങ്കറിന് വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണു സൂചന.