ഡോക്ടർമാരുടെ സമരത്തിൽ വലഞ്ഞ് രോഗികൾ
തിരുവനന്തപുരം : ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയകൾ ചെയ്യാൻ അനുമതിനൽകുന്ന ഉത്തരവിൽ പ്രതിഷേധിച്ച് അലോപ്പതി ഡോക്ടർമാർ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിൽ വലഞ്ഞ് സംസ്ഥാനത്തെ രോഗികൾ. അതിരാവിലെ ആരംഭിച്ച സമരത്തില്‍ മെഡിക്കല്‍ കോളേജുകളില്‍ അടക്കം എത്തിയ രോഗികള്‍ വലഞ്ഞു. ആശുപത്രികളിലെ ഒ പി വിഭാഗത്തിന് മുന്നില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അവശരായ രോഗികൾ പോലും മടങ്ങിപ്പോകേണ്ട സാഹചര്യമാണ് സംസ്ഥാനത്തെ പല സർക്കാർ ആശുപത്രികളിലും രാവിലെ മുതൽ ഉണ്ടായത്.
ഒ.പി. ബഹിഷ്കരിച്ചാണ് ഡോക്ടർമാർ പ്രതിഷേധിക്കുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ഡോക്‌ടര്‍മാര്‍ നടത്തുന്നില്ല. സമരത്തില്‍ നിന്ന് അത്യാഹിത വിഭാഗത്തെയും കൊവിഡ് സംബന്ധമായ ചികിത്സകളെയും ഒഴിവാക്കിയിട്ടുണ്ട്.
അടിയന്തരശസ്ത്രക്രിയകൾ, ലേബർ റൂം, ഇൻപേഷ്യന്റ് കെയർ, ഐ.സി.യു. കെയർ എന്നിവയിൽ ഡോക്ടർമാരുടെ സേവനമുണ്ടാകും. സമരത്തിൽ ഡോക്ടർമാരുടെ സംഘടനകളായ കെ.ജി.എം.സി.ടി.എ., കെ.ജി.എം.ഒ. എ., കെ.ജി.എസ്.ഡി.എ., കെ. ജി.ഐ.എം.ഒ.എ, കെ.പി.എം.സി.ടി.എ. തുടങ്ങിയ സംഘടനകൾ പങ്കെടുക്കുന്നുണ്ട്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് സമരം.