News

NEET, JEE പരീക്ഷകൾ നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡൽഹി : സെപ്റ്റംബറിൽ നടക്കേണ്ട അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവ നീട്ടിവെക്കണമെന്ന  ഹർജി സുപ്രീം കോടതി തള്ളി. പരീക്ഷകൾ നീട്ടിവച്ചുകൊണ്ട് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ ആക്കാൻ കഴിയില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോവിഡിന് ഇടയിലും ജീവിതം മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

സെപ്റ്റംബറില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് നീട്ടണമെന്ന് ആവശ്യപ്പെട്ട് 11 വിദ്യാര്‍ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. രാജ്യത്തെ സ്ഥിതി സർക്കാരിനും സർക്കാർ ഏജൻസികൾക്കും നല്ലത് പോലെ അറിയാമെന്നും സർക്കാർ ഉചിതമായ തീരുമാനം എടുക്കും എന്നും ജസ്റ്റിസ് മിശ്ര വ്യക്തമാക്കി. അതിനാൽ പരീക്ഷ നടത്താനുള്ള സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ തങ്ങൾ ഇടപെടില്ലെന്ന് ഹർജി തള്ളിക്കൊണ്ട് കോടതി അഭിപ്രായപ്പെട്ടു.

കോവിഡിന് എതിരായ വാക്സിൻ തയ്യാറാകുന്നത് വരെ NEET, JEE പരീക്ഷകൾ നീട്ടിവെക്കണം എന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ പരീക്ഷ നീട്ടിവയ്ക്കുന്നതിനെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് വേണ്ടി ഹാജർ ആയ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു. വേണ്ട സുരക്ഷ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് നീറ്റ് പരീക്ഷ നടത്താം എന്ന് സോളിസിറ്റർ ജനറൽ കോടതിക്ക് ഉറപ്പ് നൽകി.

സെപ്റ്റംബർ 13 ന് ആണ് NEET പരീക്ഷ. എന്‍ജിനീയറിംഗ് പ്രവേശനത്തിനുളള ജെഇഇ മെയിന്‍ പരീക്ഷ സെപ്റ്റമ്പർ ഒന്നുമുതല്‍ ആറുവരെ നടക്കുമെന്നും കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി മാറ്റിവെച്ച ശേഷമാണ് നീറ്റ്, ജെഇഇ പരീക്ഷകളുടെ തീയതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button