ഓണാഘോഷം നിയന്ത്രണങ്ങളോടെ: ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താൻ നിർദ്ദേശം
തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.
കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. ഇതു കണക്കിലെടുത്ത് വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി. പൊതുയിടങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നു പോലീസ് ഉറപ്പ് വരുത്തണം.മുന്‍ ആഘോഷങ്ങള്‍ക്ക് നിഷ്കര്ഷിച്ചതുപോലെ പൊതുസ്ഥലങ്ങളില്‍ ആഘോഷ പരിപാടികള്‍ പാടില്ല. പൊതുസ്ഥലങ്ങളിലുള്ള ഓണസദ്യയും പാടില്ല. ഷോപ്പുകള്‍ രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു വരെ തുറക്കാം.
ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. ഹോട്ടലുകള്‍ രാത്രി ഒമ്പതു വരെ തുറന്നു പ്രവര്‍ത്തിക്കാം. മിക്കവാറും ഹോട്ടലുകളും റിസോര്‍ട്ടുകളും അടഞ്ഞുകിടക്കുകയാണ്. അണുമുക്തമാക്കി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇവ തുറക്കാനുള്ള അനുമതി നല്‍കും.
ഓണക്കാലമായതിനാല്‍ അന്യസംസ്ഥാനത്ത് നിന്ന് ധാരാളം പൂക്കള്‍ കൊണ്ടുവരുന്നതിനാല്‍ മുന്‍കരുതലെടുക്കാന്‍ ആരോഗ്യവകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ്-19 പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും ആരോഗ്യവകുപ്പിനും നിര്‍ദേശം നല്കി. ഓണമായതിനാല്‍ ധാരാളം പേര് പുറത്തുനിന്ന് സംസ്ഥാനത്തേക്ക് വരും. ഇവര്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാനും ടെസ്റ്റ് നടത്താനും ആരോഗ്യവകുപ്പ് തയാറാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.