Top Stories

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകാനുള്ള തീരുമാനം: മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു

ന്യൂഡൽഹി : തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്  വിട്ടുനൽകാനുള്ള തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേന്ദ്രത്തിന്റെ ഏകപക്ഷീയമായ തീരുമാനവുമായി സഹകരിക്കാൻ സംസ്ഥാനത്തിന് ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാരും വ്യോമയാന മന്ത്രാലയവും 2003 ൽ കേരളത്തിന് നൽകിയ ഉറപ്പിന് വിരുദ്ധമാണ് തീരുമാനം. പ്രധാനമന്ത്രിയുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ചയിലും ഈ വിഷയത്തിൽ തനിക്ക് ഉറപ്പുകൾ നൽകിയിരുന്നു. കേരളത്തിന്റെ അഭ്യർത്ഥന അവഗണിച്ചു കൊണ്ടാണ് കേന്ദ്ര തീരുമാനമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പൊതു – സ്വകാര്യ പങ്കാളിത്തം പരിഗണിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തെ ഒഴിവാക്കണമെന്ന് സംസ്ഥാനം അഭ്യർഥിച്ചിരുന്നു.വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാന സർക്കാർ പ്രധാന ഓഹരി ഉടമയായ സംവിധാനത്തിന് കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവയൊന്നും കേന്ദ്ര സർക്കാർ പരിഗണിച്ചില്ല. എന്നാൽ ഇതുസംബന്ധിച്ച വ്യവഹാരം സുപ്രീം കോടതിയുടെ നിർദ്ദേശാനുസരണം കേരള ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കവെയാണ് ഇന്നത്തെ തീരുമാനം. സംസ്ഥാനം മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ പരിഗണിക്കാതെ കേന്ദ്ര സർക്കാർ ഏകപക്ഷീയമായ തീരുമാനമെടുത്ത സാഹചര്യത്തിൽ ഇതുസംബന്ധിച്ച നടപടികളുമായി സഹകരിക്കാൻ സംസ്ഥാനത്തിന് ബുദ്ധിമുട്ടാണ്. അതിനാൽ പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യാന്തര ടെർമിനലിന്റെ നിർമാണത്തിനായി സംസ്ഥാന സർക്കാർ 23.57 ഏക്കർ സ്ഥലമാണ് എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് സൗജന്യമായി കൈമാറിയത്. ഭൂമിയുടെ വില ഓഹരിമൂല്യമായി സംസ്ഥാന സർക്കാരിന് ലഭിക്കുമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. 2018 ൽ നീതി ആയോഗ് വിളിച്ചുചേർത്ത യോഗത്തിൽ കേരള സർക്കാരിന്റെ പ്രതിനിധികൾ ഇതേപ്പറ്റി വിശദീകരിച്ചിട്ടുണ്ട്.കൊച്ചിയിലെയും കണ്ണൂരിലെയും വിമാനത്താവളങ്ങളുടെ വിജയകരമായ നടത്തിപ്പിൽനിന്ന് ലഭിച്ച അനുഭവ സമ്പത്ത് സംസ്ഥാന സർക്കാരിനുണ്ടെന്നും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button