സെക്രട്ടറിയേറ്റിലെ തീപിടുത്തം അട്ടിമറി; എൻ.ഐ.എ അന്വേഷണം വേണം: ചെന്നിത്തല
തിരുവനന്തപുരം : സെക്രട്ടറിയേറ്റിലുണ്ടായ തീപ്പിടിത്തം അട്ടിമറിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനുളള ബോധപൂർവമായ നീക്കമാണ് തീപ്പിടിത്തമെന്ന് അദ്ദേഹം ആരോപിച്ചു. ഫാനിന്റെ സ്വിച്ചിൽ നിന്ന് തീപ്പിടിത്തമുണ്ടായി എന്ന വിശദീകരണം ഒരു കാരണവശാലും വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റിൽ തീപ്പിടിത്തമുണ്ടായ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീപ്പിടിത്തവുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച അന്വേഷണം തങ്ങൾക്ക് സ്വീകാര്യമല്ലെന്നും സംഭവത്തിൽ എൻ.ഐ.എ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വർണ്ണ കള്ളക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
സെക്രട്ടറിയേറ്റിലെ മൂന്നു സെക്ഷനുകളിലായി പ്രധാനപ്പെട്ട ഫയലുകളാണ് കത്തിപ്പോയത്, അല്ലെങ്കിൽ കത്തിച്ചിട്ടുളളത്. വിവിഐപികളെ ഡെസിഗ്നേറ്റ് ചെയ്യുന്ന ഫയലുകൾ, വിദേശയാത്രയുമായി ബന്ധപ്പെട്ട ഫയലുകൾ,രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്ന നിരവധി സീക്രട്ട് ഫയലുകൾ ഇതെല്ലാമാണ് നശിച്ചിട്ടുളളതെന്നാണ് മനസ്സിലാക്കുന്നത്. വിദേശത്ത് പോകുന്ന പൊളിറ്റിക്കൽ ക്ലിയറൻസുകൾ, ജിഎഡിയുമായി ബന്ധപ്പെട്ട മറ്റു ഫയലുകൾ, എയർലൈൻസുമായി ബന്ധപ്പെട്ട ഫയലുകൾ ഉൾപ്പടെയുളള നിരവധി ഫയലുകൾക്കാണ് തീപ്പിടിച്ചിട്ടുളളത്.
ഫാനിന്റെ സ്വച്ചിൽ നിന്നാണ് തീപ്പിടിത്തമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കോവിഡാണെന്ന് പറഞ്ഞ് ആ ഭാഗം മുഴുവൻ അടച്ചു അങ്ങോട്ട് പ്രവേശിക്കാൻ അനുവദിച്ചില്ല. ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ ഇടിമിന്നലിൽ നശിച്ചുവെന്ന് പറഞ്ഞു. ഇതുവരെ ദൃശ്യങ്ങൾ എൻ.ഐ.എയ്ക്ക് കൊടുത്തിട്ടില്ല. ഇതെല്ലാം സംശയാസ്പദമായ കാര്യമാണ്. ഡിസാസ്റ്റർ മാനേജ്മെന്റ് സെക്രട്ടറി കൗശികനും മറ്റുനാല് ഉന്നതോദ്യോഗസ്ഥരും തീപ്പിടിത്തം അന്വേഷിക്കുമെന്നാണ് പറഞ്ഞത്. എന്നാൽ ഈ അന്വേഷണം ഞങ്ങൾക്ക് സ്വീകാര്യമല്ല. എൻ.ഐ.എ ഇത് അന്വേഷിക്കണം. ചെന്നിത്തല പറഞ്ഞു.