News
താമരശ്ശേരി മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളി അന്തരിച്ചു

1996 നവംബർ 11 മുതൽ 2010 ഏപ്രിൽ എട്ട് വരെ 13 വർഷക്കാലം താമരശേരി രൂപതയുടെ മെത്രാനായിരുന്നു. ചുമതല ഒഴിഞ്ഞശേഷം കഴിഞ്ഞ 10 വർഷമായി താമരശേരി രൂപതാ ആസ്ഥാനത്ത് വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.
താമരശ്ശേരി രൂപതയുടെ വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ രംഗത്തും വലിയ സംഭാവന നൽകിയ വ്യക്തിയായിരുന്നു മാർ പോൾ ചിറ്റിലപ്പിള്ളി.
തൃശൂർ ചിറ്റിലപ്പിള്ളി ചുമ്മാർ-കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളിൽ ആറാമനായി 1934 ഫെബ്രുവരി 7നായിരുന്നു മാർ പോൾ ചിറ്റിലപ്പിള്ളിയുടെ ജനനം. 1951 ൽ മറ്റം സെന്റ് ഫ്രാൻസീസ് ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പാസ്സായി. തേവര എസ്.എച്ച് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പാസ്സായ ശേഷം 1953 ൽ സെമിനാരിയിൽ ചേർന്നു.1958 ൽ മംഗലപ്പുഴ മേജർ സെമിനാരിയിലെ പഠനത്തിനു ശേഷം തിയോളജി പഠനത്തിനായി റോമിലെ ഉർബൻ യൂണിവേഴ്സിറ്റിയിൽ ചേർന്നു.
1961 ഒക്ടോബർ 18ന് മാർ മാത്യു കാവുകാട്ടിൽ നിന്നു റോമിൽ വച്ച് പൗരഹിത്യം സ്വീകരിച്ചു. തുടർന്ന് റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. 1966 ൽ തിരിച്ചെത്തി ആളൂർ, വെള്ളാച്ചിറ എന്നീ ഇടവകകളിൽ അസിസ്റ്റാൻഡ് വികാരിയായി. 1967-1971 കാലത്ത് വടവാതൂർ മേജർ സെമിനാരിയിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1978 മുതൽ 88 വരെ തൃശൂർ അതിരൂപതയുടെ വികാരി ജനറാൾ ആയിരുന്നു. 1988 ൽ സീറോ-മലബാർ വിശ്വാസികൾക്കുവേണ്ടി കല്യാൺ രൂപത സ്ഥാപിതമായപ്പോൾ ആ രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടു. 10 വർഷത്തോളം അവിടെ ശുശ്രൂഷ ചെയ്തു. പിന്നീടാണ് താമരശ്ശേരി രൂപതയുടെ ബിഷപ്പായി സ്ഥാനമേറ്റത്.