‘മികവിന്റെ കേന്ദ്രം’ ഉദ്ഘാടന ചടങ്ങിൽ സർക്കാർ വിരുദ്ധ വാർത്ത
കോഴിക്കോട് : ‘മികവിന്റെ കേന്ദ്രം’ പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സ്കൂളുകളെക്കുറിച്ചുള്ള വിഡിയോക്ക് പകരം പ്രദര്‍ശിപ്പിച്ചത് സ്വപ്ന സുരേഷിനെയും സ്വര്‍ണക്കടത്തിനെയും സംബന്ധിച്ച വാര്‍ത്തകൾ.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു എല്ലാവരെയും അമ്പരപ്പിച്ച് സര്‍ക്കാറിനെതിരായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തത്. സംസ്ഥാനത്തെ 34 സ്കൂളുകളുടെ ഉദ്ഘാടനമാണ് വിഡിയോ കോണ്‍ഫറന്‍സ് വഴി തിരുവനന്തപുരത്ത് വെച്ച് നടത്തിയത്.
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ അധ്യക്ഷ പ്രസംഗത്തിനു ശേഷം, മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗത്തിന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ സ്കൂളുകളുമായി ബന്ധപ്പെട്ട വിഡിയോ ആയിരുന്നു കാണിക്കേണ്ടിയിരുന്നത്.
വിഡിയോ കാണാന്‍ വിദ്യാഭ്യാസ മന്ത്രി എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. എന്നാല്‍, വിഡിയോക്ക് പകരം ഒരു ചാനലില്‍ വന്ന സർക്കാരിനെതിരായുള്ള വാര്‍ത്തകളുടെ ശബ്ദസംപ്രേഷണമാണ് കേട്ടത്.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിനുശേഷം 34 സ്കൂളുകളിലും പ്രത്യേക ചടങ്ങുകള്‍ തീരുമാനിച്ചിരുന്നു. ഇതിനായി സ്ഥലം എം.എല്‍.എമാരും നേതാക്കളും അധ്യാപകരും വിദ്യാര്‍ഥികളുമെല്ലാം കാത്തിരിക്കുന്നുണ്ടായിരുന്നു. സര്‍ക്കാറിനെതിരായ ശബ്ദസന്ദേശം കണ്ട് എം.എല്‍.എമാരടക്കം പലയിടത്തും ക്ഷുഭിതരായി. സ്കൂളുകളിലെ സാങ്കേതിക തകരാര്‍ ആണെന്ന് കരുതി അധ്യാപകരും ആശങ്കയിലായി.
ഉദ്ഘാടനപരിപാടിയുടെ ദൃശ്യങ്ങൾ സ്വീകരിക്കുന്നതിനുപകരം ഒരു വാർത്താചാനൽ തങ്ങളുടെ ദൃശ്യങ്ങൾ പ്രദർശിപ്പിക്കാനുള്ള സംവിധാനത്തിലേക്ക് അബദ്ധത്തിൽ നീങ്ങിയതാണ് വാർത്താചാനലിലെ ദൃശ്യങ്ങൾ കടന്നുവരാൻ ഇടയായതെന്നാണ് പ്രാഥമിക വിവരം. ആസമയം ചാനലിൽ സംപ്രേഷണം ചെയ്തിരുന്നത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട വാർത്തയായിരുന്നു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു.