ഇ പി ജയരാജന്റെ ഭാര്യ കൊവിഡ് ചട്ടം ലംഘിച്ച് കേരള ബാങ്കിലെത്തി ലോക്കര്‍ ഇടപാട് നടത്തിയതിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം
കോഴിക്കോട് : മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര കൊവിഡ് ചട്ടം ലംഘിച്ച് കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെത്തി ലോക്കര്‍ ഇടപാട് നടത്തിയതിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം. കൊവിഡ് പരിശോധനയ്ക്കായി സാമ്പിള്‍ നല്കിയ ശേഷമാണ് മന്ത്രിയുടെ ഭാര്യ ബാങ്കിലെത്തിയത്. ക്വാറന്റൈൻ ലംഘിച്ച് മന്ത്രിയുടെ ഭാര്യ ബാങ്ക് ലോക്കറിൽ എന്ത് ഇടപാടാണ് നടത്തിയതെന്ന് അന്വേഷിയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
മന്ത്രിയുടെ മകന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള ചിത്രങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ദിര ബാങ്കിലെത്തി ലോക്കര്‍ തുറന്നത്. ഇതേ ശാഖയില്‍ സീനിയര്‍ മാനേജരായി വിരമിച്ചതാണ് ഇന്ദിര.
ബാങ്കില്‍ നിന്നു തിരിച്ചെത്തിയ ശേഷം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ഇന്ദിരയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇതിനെത്തുടർന്ന് ബാങ്കിലെ മൂന്ന് പേര് ക്വാറന്റീനില്‍ പോകേണ്ടിവരികയും ചെയ്തു. സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി എന്നാണ് വിവരം.