കോടിയേരിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമടക്കം 3 പേർക്ക് ഐഫോൺ കിട്ടിയെന്ന് ചെന്നിത്തല
തിരുവനന്തപുരം : യുഎഇ ദിനാഘോഷത്തിനിടെ, അന്ന് ആഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന എ.പി രാജീവൻ അടക്കം മൂന്ന് പേര്‍ക്ക് ഐഫോൺ സമ്മാനമായി കിട്ടിയെന്ന് രമേശ് ചെന്നിത്തല. ഐ ഫോൺ കിട്ടിയവരുടെ ഫോട്ടോ പുറത്ത് വിട്ടാണ് ചെന്നിത്തലയുടെ വെളിപ്പെടുത്താൽ. 2019 ഡിസംബര്‍ രണ്ടിന് നടന്ന യുഎഇ ദിനാഘോഷത്തിന്റെ ചിത്രങ്ങൾ സഹിതമായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താ സമ്മേളനം.
ഫോൺ കിട്ടിയ മൂന്നു പേരെ എന്റെ അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞു.ഒരാൾ എം.പി. രാജീവനാണ്. അദ്ദേഹം മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു. ഇപ്പോൾ അദ്ദേഹം അഡീഷണൽ പ്രോട്ടോകോൾ ഓഫീസറാണ്. നറുക്കെടുപ്പ് വഴിയായിരുന്നു സമ്മാനം നൽകിയത്. അതിനാൽ രാജീവൻ സമ്മാനം വാങ്ങിയത് തെറ്റാണെന്ന് ഞാൻ പറയുന്നില്ല. തന്റെ സ്റ്റാഫിൽ പെട്ട ഹബീബിനും നറുക്കെടുപ്പിൽ വാച്ച് സമ്മാനമായി കിട്ടിയിരുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രോട്ടോകോൾ ലംഘനത്തെ കുറിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവര്‍ ആരോപണം ഉന്നയിക്കുന്നത്. പ്രോട്ടോകോൾ ലംഘനം ഉറപ്പാക്കേണ്ട പ്രോട്ടോകോൾ ഉദ്യോഗസ്ഥന് തന്നെ ഫോൺ സമ്മാനമായി കിട്ടിയതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങായിരുന്നു.വിവാദങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് അന്നത്തെ ആ ചടങ്ങിൽ പങ്കെടുത്തതെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവ് ഐ ഫോൺ സമ്മാനമായി വാങ്ങിയെന്ന സന്തോഷ് ഈപ്പന്റെ വാദം ശുദ്ധ അസംബന്ധമാണ്. ഒരു ഫോൺ എവിടെയാണെന്ന് ഇപ്പോൾ കണ്ടെത്താനായി. മറ്റ് രണ്ട് ഫോണുകൾ എവിടെയാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. അത് കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.