ഉത്ര വധക്കേസ്: വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും
കൊല്ലം : ഉത്ര വധക്കേസിന്റെ വിചാരണയുടെ പ്രാരംഭ നടപടികള്‍ ഇന്ന് ആരംഭിക്കും. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജ് മാത്രമാണ് പ്രതി. കൊലപാതക ശ്രമം, കൊലപാതകം, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് പതിനാലിനാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ആയരത്തി അഞ്ഞൂറില്‍ അധികം പേജുള്ള കുറ്റപത്രത്തില്‍ 217 സാക്ഷികളുണ്ട്.. മേയ് ആറിനാണ് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് യുവതിയെ സൂരജ് കൊലപ്പെടുത്തിയത്. പാമ്പ്പിടുത്തക്കാരനായ സുരേഷിന്റെ കയ്യില്‍ നിന്നാണ് ഇയാള്‍ പാമ്പിനെ വാങ്ങിയത്.
കൊലപാതകം പുനരാവിഷ്കരിച്ച് ഡമ്മിപരിശോധനയടക്കം നടത്തിയായിരുന്നു അന്വേഷണം. അഞ്ചല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. മെയ് 24ന്നാണ് സൂരജ് അറസ്റ്റിലായത്.
ഏപ്രില്‍ രണ്ടിനാണ് അടൂരിലെ സൂരജിന്റെ വീട്ടില്‍ വച്ചാണ് ഉത്രയെ ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ചത്. പക്ഷെ ഉത്ര രക്ഷപ്പെട്ടു. ചികിത്സയ്ക്ക് ശേഷം അഞ്ചലിലെ സ്വന്തം വീട്ടില്‍ വിശ്രമത്തിലായിരുന്നു ഉത്ര. മെയ് ആറിന് രാത്രിയില്‍ വീണ്ടും മൂര്‍ഖനെ ഉപയോഗിച്ച് കടിപ്പിച്ചാണ് സൂരജ് കൊല നടത്തിയത്. തുടര്‍ച്ചയായ രണ്ടുതവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ആദ്യം അഞ്ചല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. മേയ് 24നാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. സുരേഷിനെ പോലീസ് മാപ്പ് സാക്ഷി ആക്കി.