സുരാജ് വെഞ്ഞാറമൂട് മികച്ച നടൻ, കനി കുസൃതി മികച്ച നടി
തിരുവനന്തപുരം : 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സിനിമകളിലെ പ്രകടനത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ബിരിയാണി എന്ന സിനിമയിലെ കഥാപാത്രത്തിന് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസില്‍ (കുമ്ബളങ്ങി നൈറ്റ്‌സ്), സ്വാസിക (വാസന്തി) മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജല്ലിക്കട്ട് സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരി അര്‍ഹനായി. മൂത്തോനിലെ അഭിനയത്തിന് നിവൻ പോളിയും ഹെലനിലെ അഭിനയത്തിന് അന്നബെന്നും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കി. മന്ത്രി എ.കെ. ബാലനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
വാസന്തിയാണ് മികച്ച ചിത്രം. മികച്ച തിരക്കഥയ്‌ക്കുള്ള അവാര്‍ഡും വാസന്തിയ്‌ക്കു തന്നെയാണ്. റഹ്‌മാന്‍ ബ്രദേഴ്‌സാണ് വാസന്തിയുടെ സംവിധായകര്‍. മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ സംവിധായകൻ മനോജ് കാന. മികച്ച സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാം, മികച്ച ചിത്രസംയോജകന്‍ കിരണ്‍ദാസ്,മികച്ച ഗായകന്‍ നജീം അര്‍ഷാദ്,മികച്ച ഗായിക മധുശ്രീ നാരായണന്‍. ഡോ. പി കെ രാജശേഖരനാണ് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്കാരം. മികച്ച ലേഖനം മാടമ്ബള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം ബിപിന്‍ ചന്ദ്രന്‍.
ഇത്തവണ 119 ചിത്രങ്ങളാണ് അവാര്‍ഡിനായി മത്സരരംഗത്തുണ്ടായിരുന്നത്. 2019ല്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ക്കാണ് പുരസ്കാരം. റിലീസ് ചെയ്തതും അല്ലാത്തതുമായ ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി ചെയർമാൻ. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങൾ.