Top Stories

സുഗതകുമാരി ടീച്ചർ വിടവാങ്ങി

തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ഓർമയായി. എൺപത്തിയാറ് വയസ്സായിരുന്നു. കോവിഡ് ബാധയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ആറന്മുളയിലെ വഴുവേലി തറവാട്ടിൽ ബോധേശ്വരന്റെയും പ്രശസ്ത സംസ്കൃതം പണ്ഡിതയായ വി. കെ കാർത്യായനി ടീച്ചറിന്റെയും മകളായി 1934 ജനുവരി ഇരുപത്തി രണ്ടിനാണ് സുഗതകുമാരി ജനിച്ചത്. തത്വശാസ്ത്രത്തിൽ തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദമെടുത്തശേഷം ധർമാർഥ കാമമോക്ഷങ്ങളിലെ മോക്ഷം എന്ന സങ്കല്പത്തെക്കുറിച്ച് മൂന്ന് വർഷം ഗവേഷണപഠനം നടത്തിയെങ്കിലും പൂർത്തിയാക്കാതെ ഉപേക്ഷിച്ചു.

കേരളത്തിന്റെ സ്ത്രീവിമോചന ചിന്തകളുടെ പ്രാരംഭനാളുകളിൽ സജീവപ്രവർത്തനം നടത്തി. ഉറ്റവരാൽ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ’അഭയ’ എന്ന സ്ഥാപനം ആരംഭിച്ചു. സംസ്ഥാന വനിതാകമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്സൺ, സൈലന്റ് വാലി സംരക്ഷണ പ്രക്ഷോഭത്തിന്റെ നേതൃനിരകളിലൊരാൾ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു. കേരളത്തിൽ പ്രകൃതി സംരക്ഷണസമിതി രൂപീകരിച്ചപ്പോൾ സ്ഥാപക സെക്രട്ടറിയായും പ്രവർത്തിച്ചു.

1960-ൽ മാതൃഭൂമി പ്രസിദ്ധീകരിച്ച ‘മുത്തുച്ചിപ്പി’ എന്ന കവിതാസമാഹാരമാണ് സുഗതകുമാരിയുടെ ആദ്യകവിതാസമാഹാരം. തുടർന്ന് പാതിരാപ്പൂക്കൾ, പാവം പാവം മാനവഹൃദയം, പ്രണാമം, ഇരുൾചിറകുകൾ, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, തുലാവർഷപ്പച്ച, രാധയെവിടെ, ദേവദാസി, മണലെഴുത്ത്, അഭിസാരിക,സുഗതകുമാരിയുടെ കവിതകൾ, മേഘം വന്നുതോറ്റപ്പോൾ, പൂവഴി മറുവഴി, കാടിന്കാവൽ തുടങ്ങി ധാരാളം കൃതികൾ മലയാള സാഹിത്യത്തിന് സംഭാവന ചെയ്യ്തു.

സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍ കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍, ആശാന്‍ പ്രൈസ്, ഓടക്കുഴല്‍ പുരസ്കാരം, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ് ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, പ്രകൃതിസംരക്ഷണ യത്‌നങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ് എന്നിങ്ങനെ എണ്ണമറ്റ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 2006ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

എഴുത്തുകാരനും നിരൂപകനുമായിരുന്ന പരേതനായ ഡോ. കെ വേലായുധൻ നായരായിരുന്നു ഭർത്താവ്. ലക്ഷ്മി ഏകമകളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button