എന്റെ പിഴ: കെ സുധാകരനോട് ക്ഷമാപണം നടത്തി ഷാനിമോള്‍ ഉസ്മാന്‍
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരന്‍ ഉന്നയിച്ച ‘ചെത്തുകാരൻ’ പരാമര്‍ശത്തിനെതിരായി സുധാകരനെതിരെ നടത്തിയ പ്രതികരണത്തില്‍ ക്ഷമാപണം നടത്തി ഷാനിമോള്‍ ഉസ്മാന്‍. സുധാകരൻ എംപി യോട് ഒന്ന് ഫോണിൽ സംസാരിക്കാതെ പോലും പെട്ടെന്ന് പ്രതികരിച്ചത് തന്റെ പിഴവാണെന്നും, സുധാകരനുണ്ടായ വ്യക്തിപരമായ പ്രയാസത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും ഷാനിമോള്‍ ഉസ്മാന്‍ ഫേസ്ബുക്കിൽ കുറിച്ചു.
വിവാദ പരാമര്‍ശം കോണ്‍ഗ്രസില്‍ തന്നെ കലാപമായി മാറിയതോടെയാണ് സുധാകരനുണ്ടായ വിഷമത്തില്‍ ഷാനിമോള്‍ ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തിയത്. നേരത്തെ സുധാകരന്റെ പരാമര്‍ശത്തെ അംഗീകരിക്കാനാകില്ലെന്നും സംഭവത്തില്‍ സുധാകരന്‍ മാപ്പ് പറയണമെന്നും ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചിരുന്നു.
പിന്നാലെ ഷാനിമോള്‍ക്കെതിരെ ആഞ്ഞടിച്ച് സുധാകരനും രംഗത്തെത്തി. ഷാനിമോള്‍ ഉസ്‌മാന് എന്താണ് ഇതില്‍ ഇത്ര വിഷമമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ പ്രസ്താവന വന്നപ്പോള്‍ ഉണ്ടാകാതിരുന്ന രോഷം പിണറായിയെ കുറിച്ച് പറയുമ്ബോള്‍ വന്നതില്‍ സംശയിക്കുന്നുവെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം
കഴിഞ്ഞ ദിവസം ഞാൻ ബഹുമാന്യ ശ്രീ കെ സുധാകരൻ എം പി നടത്തിയ ഒരു പ്രസംഗത്തോടനുബന്ധിച്ചു ഒരു ചാനലിൽ നൽകിയ പ്രതികരണം വലിയ വിവാദമായതിൽ വലിയ വിഷമമുണ്ട്. മന്ത്രി ശ്രീ സുധാകരൻ എന്നെയും ശ്രീ V. S ലതികാ സുഭാഷിനെയും ശ്രീ വിജയരാഘവൻ രമ്യ ഹരിദാസ് എം. പി യേയും കൂടാതെ നിരവധി വ്യക്തിപരമായ പരാമർശങ്ങൾ ഞാനടക്കം ഉള്ളവർക്കുണ്ടാക്കിയിട്ടുള്ള മനപ്രയാസവും പ്രതിഷേധവും മായാതെ നിൽക്കുന്നത് കൊണ്ട്, എന്റെ പാർട്ടിയുടെ ആരും ഇത്തരത്തിൽ പ്രതികരിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു, ആയതിനാൽ ബഹു. K. സുധാകരൻ എംപി യോട് ഒന്ന് ഫോണിൽ സംസാരിക്കാതെ പോലും പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവാണ്. എന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏറെ പിന്തുണയും പ്രോത്സാഹനവും നൽകുകയും അരൂർ ബൈ ഇലക്ഷനിൽ പോലും ദിവസങ്ങളോളം എന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത ബഹു കെ സുധാകരൻ അവർക്കൾക്കുണ്ടായ വ്യക്തിപരമായ പ്രയാസത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു ഒപ്പം എന്റെ പ്രതികരണത്തിലൂടെ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ടായ പ്രയാസത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു, ഞാൻ നടത്തിയ പ്രതികരണത്തിൽ പാർട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ല എന്നും അറിയിക്കുന്നു, ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു