സംസ്ഥാനത്ത് 12 പ്രദേശങ്ങളില്‍ സമ്പൂർണ ലോക്ക്ഡൌൺ
തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ചു ജില്ലകളിലെ പന്ത്രണ്ട് പഞ്ചായത്തുകളിൽ ടിപിആര്‍ 30 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകളുണ്ട്. ഇവിടങ്ങളിൽ മാത്രമാണ് നിലവിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ളത്. തിരുവനന്തപുരം 6, എറണാകുളം 1, പാലക്കാട് 3, മലപ്പുറം 1, കാസര്‍കോട് 1എന്നിങ്ങനെയാണ് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള പഞ്ചായത്തുകളുടെ എണ്ണം . ഇവിടങ്ങളിലേക്ക് പ്രവേശിക്കാനും പുറത്തുപോകാനും ഒരു വഴി മാത്രമേ അനുവദിക്കൂ. ശനിയും ഞായറും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും.
സമ്പൂർണ ലോക്ക്ഡൌൺ ഉള്ള പ്രദേശങ്ങൾ ജില്ല തിരിച്ച്
തിരുവനന്തപുരം ജില്ലയില്‍ ആറ് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക്ഡൗണാണ്. കഠിനംകുളം, പോത്തന്‍കോട്, പനവൂര്‍, മണമ്ബൂര്, അതിയന്നൂര്‍, കാരോട് എന്നീ പഞ്ചായത്തുകളാണ് പൂര്‍ണമായും അടച്ചിടുക.
കൊല്ലം ജില്ലയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ എവിടെയുമില്ല. എന്നാല്‍ സി വിഭാഗത്തില്‍പ്പെടുന്ന പത്ത് തദ്ദേശസ്ഥാപനങ്ങളില്‍ ലോക്ഡൗണായിരിക്കും.
കോട്ടയം ജില്ലയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ എവിടെയുമില്ല. സി വിഭാഗത്തില്‍പ്പെട്ട അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ ലോക്ഡൗണായിരിക്കും.
ആലപ്പുഴയിലും സമ്പൂര്‍ണ ലോക്ഡൗണ്‍ എവിടെയുമില്ല. കുത്തിയതോട്,വീയപുരം എന്നീ പഞ്ചായത്തുകളില്‍ ലോക്ഡൗണായിരിക്കും.
എറണാകുളത്ത് ചിറ്റാട്ടുകര ഗ്രാമപഞ്ചായത്തിലാണ് സമ്പൂര്‍ണ ലോക്ഡൗണ്‍. സി വിഭാഗത്തില്‍പ്പെട്ട പതിനാല് തദ്ദേശ സ്ഥാപനങ്ങളില്‍ ലോക്ഡൗണായിരിക്കും.
തൃശ്ശൂരില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ എവിടെയുമില്ല. എന്നാല്‍ ടിപിആര്‍ ഇരുപതിനും മുപ്പതിനും ഇടയിലുളള പതിനഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ ലോക്ഡൗണുണ്ടാകും.
പാലക്കാട് ജില്ലയില്‍ നാഗലശ്ശേരി, നെന്മാറ, വല്ലപ്പുഴ ഗ്രാമപഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക്ഡൗണായിരിക്കും.
മലപ്പുറത്ത് തിരുനാവായ ഗ്രാമപഞ്ചായത്തില്‍ മാത്രമാണ് സമ്പൂര്‍ണ ലോക്ഡൗണ്‍.
കാസര്‍കോട് മധൂര്‍,ബദിയടുക്ക ഗ്രാമപഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക്ഡൗണാണ്. വയനാട് ജില്ലയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ എവിടെയുമില്ല. ടിപിആര്‍ ഇരുപതിന് മുകളിലുളള വെങ്ങപ്പളളി, മൂപ്പൈനാട് പഞ്ചായത്തുകളില്‍ ലോക്ഡൗണ്‍ ഉണ്ടാകും.
ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷകള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. യാത്രചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ടിക്കറ്റ്, മെഡിക്കല്‍ രേഖകള്‍ എന്നിവയില്‍ അനുയോജ്യമായവ കരുതണം.
സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലത്തേയ്ക്കും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സ്ഥലത്തേയ്ക്കും യാത്ര ചെയ്യുന്നതിന് പോലീസ് പാസ് ആവശ്യമാണ്. ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം.