സംസ്ഥാനത്ത് ഇന്ന് മുതൽ കോളേജുകൾ തുറക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡുമൂലം അടഞ്ഞുകിടന്നിരുന്ന കലാലയങ്ങൾ ഇന്ന് മുതൽ വീണ്ടും സജീവമാകും. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദ ബിരുദാനന്തരബിരുദ ക്ലാസുകളിലെ അവസാന വർഷ വിദ്യാർഥികൾക്കാണ് ഇന്ന് മുതൽ ക്ലാസ് ആരംഭിക്കുന്നത്. ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ച വിദ്യാർഥികൾക്കാണ് ക്ലാസിൽ വരാൻ പറ്റുക. വാക്സിൻ എടുക്കാത്ത വിദ്യാർഥികൾക്കായി സ്ഥാപനങ്ങളിൽ വാക്സിനേഷൻ യജ്ഞം നടത്തും.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച വിദ്യാർഥികളെ ഉൾപ്പെടുത്തി ഒക്ടോബർ 18 മുതൽ മുഴുവൻ കോളേജുകളിലെയും എല്ലാ വർഷ ക്ലാസുകളും ആരംഭിക്കും. അതുവരെ ഓൺലൈനായി ക്ലാസ് തുടരും.പി.ജി. ക്ലാസുകളിൽ മുഴുവൻ വിദ്യാർഥികൾക്കും എല്ലാദിവസവും ക്ലാസിലെത്താം. ബിരുദ വിദ്യാർഥികളെ ഒരു ബാച്ചായി പരിഗണിച്ച് ഇടവിട്ട ദിവസങ്ങളിലാകും ക്ലാസ്. സ്ഥലസൗകര്യമുള്ള കോളജുകളിൽ ബിരുദ ക്ലാസുകൾ പ്രത്യേക ബാച്ചുകൾ ദിവസേന നടത്തും. ഹോസ്റ്റലുകളും തുറക്കും.
ആഴ്ചയിൽ 25 മണിക്കൂർ അധ്യയനം വരത്തക്ക രീതിയിൽ ഓൺലൈൻ, ഓഫ്‌ലൈൻ സമ്മിശ്രമാക്കിയാണ് ക്ലാസുകൾ. ഒരു വയസ്സിൽ താഴെയുള്ള കുട്ടികളുള്ള അമ്മമാർ, ഗർഭിണികൾ, ഗുരുതര രോഗങ്ങൾ ബാധിച്ചവർ എന്നീ വിഭാഗത്തിലുള്ള അധ്യാപക-അനധ്യാപക ജീവനക്കാരെ വർക് ഫ്രം ഹോം തുടരാം. കോളേജുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.