നമ്പിനാരായണൻ ഭൂമി നല്‍കിയെന്ന ആരോപണം: ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി : ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിന്ന് രക്ഷപെടാൻ സിബിഐ ഉദ്യോഗസ്ഥർക്ക് നമ്പിനാരായണൻ ഭൂമി നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന എസ് വിജയന് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. നമ്പി നാരായണനും സിബിഐ ഉദ്യോഗസ്ഥരും തമ്മിലുള്ള ഭൂമി ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്.
കേസന്വേഷണത്തെ സ്വാധീനിക്കാന്‍ സിബിഐ മുന്‍ ജോയിന്റ് ഡയറക്ടര്‍ രാജേന്ദ്ര നാഥ് കൗല്, ഡിവൈഎസ്പി ഹരിവത്സന് എന്നിവര്‍ക്ക് നമ്പി നാരായാണന് തമിഴ്നാട്ടില്‍ ഭൂമി നല്‍കിയെന്നാണ് എസ് വിജയന്റെ ആരോപണം. എന്നാല്‍ ഭൂമി വാങ്ങി നല്‍കിയെന്ന് തെളിയിക്കാന്‍ സാധിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ വിജയന് സാധിച്ചില്ല.രേഖകളില്ലാത്തതിനാലാണ് വിജയന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്.
കൂടുതല്‍ രേഖകളോ മറ്റു തെളിവുകളോ ഉണ്ടെങ്കില്‍ ഹര്ജിക്കാരന് വിചാരണ കോടതിയെ സമീപിക്കാവുന്നതാണെന്നും, പുതിയ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ വിചാരണക്കോടതിയായ തിരുവനന്തപുരം സിബിഐ കോടതിയും ഈ ഹര്‍ജി തള്ളിയിരുന്നു. ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന കേസ് ഒന്നാം പ്രതിയായ എസ് വിജയന് ഐഎസ്ആര്‍ഒ ചാരക്കേസ് കാലത്ത് പേട്ട സിഐയായിരുന്നു.