അയ്യായിരത്തോളം അധ്യാപകർ വാക്‌സിൻ എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം : കോവിഡ് വാക്സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകർ സംസ്ഥാനത്തുണ്ടന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ തുറക്കുന്നതിന് മുൻപ് എല്ലാ അധ്യാപകരും വാക്സിൻ എടുക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ സ്കൂൾ തുറന്നിട്ട് ഏതാണ്ട് ഒരു മാസമായിട്ടും ഇത്രത്തോളം അധ്യാപകർ വാക്സിനെടുക്കാൻ തയ്യാറായിട്ടില്ല. അധ്യാപകർ വാക്സിനെടുക്കാത്തത് ഒരു തരത്തിലും സർക്കാർ പ്രോത്സാഹിപ്പിക്കില്ല. വാക്സിനെടുക്കാത്ത അധ്യാപകരെ സ്കൂളിലെത്താൻ മാനേജ്മെന്റുകൾ നിർബന്ധിക്കുന്നുവെന്നും വി. ശിവൻകുട്ടി പറഞ്ഞു.
വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കാര്യം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തും. മതപരവും ആരോഗ്യപരവുമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചില അധ്യാപകർ വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്നത്. സ്കൂൾ തുറക്കുന്നതിനായി തയ്യാറാക്കിയ മാർഗരേഖയിൽ വാക്‌സിൻ എടുക്കണമെന്ന് കർശനമായി പറഞ്ഞിരുന്നു. അധ്യാപകർ വാക്സിനെടുക്കാതിരിക്കുന്നത് മാർഗരേഖയ്ക്ക് വിരുദ്ധമാണ്. ബയോബബിൾ സംവിധാനത്തെയും അത് ബാധിക്കും.
ഇതുവരെ വാക്‌സിൻ എടുക്കാത്ത അധ്യാപകർ എത്രയും പെട്ടെന്ന് വാക്സിനെടുക്കണമെന്നും അല്ലാത്തപക്ഷം ആരോഗ്യ വകുപ്പിനെയും കോവിഡ് ഉന്നതതല സമിതിയെയും അറിയിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. വാക്സിനെടുക്കാത്ത അധ്യാപകർ സ്കൂളിൽ വരേണ്ടെന്നും വീട്ടിൽ ഇരുന്നാൽ മതിയെന്ന് നിർദേശം നൽകിയതായും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.