Top Stories
ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും സംസ്കാരം ഇന്ന്
ഡൽഹി : കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്കാരം ഇന്ന് നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളുടെ വൈകീട്ട് മൂന്ന് മണിക്ക് ബ്രാര്‍ ശ്മശാനത്തിലാണ് സംസ്കാരം. രാവിലെ 11 മണി മുതല്‍ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനമുണ്ടാകും. പൊതു ജനങ്ങള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാം.
ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡറുടെ സംസ്കാര ചടങ്ങുകൾ ഡൽഹി കന്റോൺമെന്റിലുള്ള ബ്രാർ സ്ക്വയറിൽ നടന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്, ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, കരസേന മേധാവി എംഎം നരവാണെ, നാവികസേനാ മേധാവി ചീഫ് അഡ്മിറൽ ആർ ഹരികുമാർ, വ്യോമസേനാ മേധാവി ചീഫ് മാർഷൽ വിആർ ചൗധരി, എൻഎസ്എ അജിത്ത് ഡോവൽ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലി അർപ്പിച്ചു.
അതേസമയം, ഹെലികോപ്റ്റര്‍ അപകടമുണ്ടായ കൂനൂരിലെ കാട്ടേരി എസ്റ്റേറ്റില്‍ വ്യോമസേന ഇന്നും പരിശോധന തുടരും. സംഭവത്തില്‍ സമഗ്ര അന്വേഷണമാണ് വ്യോമസേന പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയെന്നാണ് വിവരം. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇന്ന് പ്രധാനമായും നടത്തുക. കഴിഞ്ഞ ദിവസം പ്രതികൂല കാലാവസ്ഥയായതിനാല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നില്ല.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംങ്ങിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ബംഗ്ലൂരുവിലെ വ്യോമസേന കമാന്‍ഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. വിദഗ്ധ ചികിത്സ നല്‍ക്കുന്നതിനായി വെല്ലിംങ്ങ്ടണ്‍ സൈനിക ആശുപത്രിയില്‍ നിന്ന് ഇന്നലെയാണ് ബെംഗളൂരുവിലെ സൈനിക ആശുപത്രിയിലേക്ക് വരുണ്‍ സിംങ്ങിനെ മാറ്റിയത്.