5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
ന്യൂഡൽഹി : രാജ്യത്ത് 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചു. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ തിയതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഏഴ് ഘട്ടമായാകും തിരഞ്ഞെടുപ്പ് നടക്കുക. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര വാർത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. ഇതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
ഒന്നാം ഘട്ടം- ഫെബ്രുവരി 10- ഉത്തർപ്രദേശ്
രണ്ടാം ഘട്ടം- ഫെബ്രുവരി 14 പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ
മൂന്നാം ഘട്ടം- ഫെബ്രുവരി 20 ഉത്തർപ്രദേശ്
നാലാം ഘട്ടം- ഫെബ്രുവരി 23 ഉത്തർപ്രദേശ്
അഞ്ചാം ഘട്ടം- ഫെബ്രുവരി 27 മണിപ്പൂർ, ഉത്തർപ്രദേശ്
ആറാം ഘട്ടം- മാർച്ച് 3 മണിപ്പൂർ, ഉത്തർപ്രദേശ്
ഏഴാം ഘട്ടം- മാർച്ച് 7 ഉത്തർപ്രദേശ്. എന്നിങ്ങനെയാകും തിരഞ്ഞെടുപ്പ്.
ആകെ 690 നിയമസഭ മണ്ഡലങ്ങളിലായി 18.34 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും തിരഞ്ഞെടുപ്പ് നടക്കുക. വിലുലമായ കോവിഡ് മാർഗരേഗ നൽകും. ജനുവരി 15 വരെ പദയാത്രകളോ റാലികളോ പാടില്ല. പരമാവധി പ്രചാരണം ഡിജിറ്റൽ മീഡിയത്തിലൂടെ നടത്തണം. ഒമിക്രോൺ സാഹചര്യത്തിൽ ആരോഗ്യ സുരക്ഷയ്ക്കായിരിക്കും പ്രധാന പരിഗണന നൽകുകയെന്ന് കമ്മീഷൻ വ്യക്തമാക്കി.
215368 പോളിങ് സ്റ്റേഷനുകൾ ക്രമീകരിക്കും. പോളിങ് സ്റ്റേഷനുകൾ 16 ശതമാനം വർധിപ്പിച്ചു. 1620 പോളിങ് സ്റ്റേഷനുകളിൽ വനിത ജീവനക്കാർ മാത്രമായിരിക്കും ഉണ്ടാവുക. ഒരു പോളിങ് സ്റ്റേഷനിൽ പരമാവധി 1250 വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. ഡ്യൂട്ടിയിലുള്ളവർക്ക് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകും.
സ്ഥാനാർഥികൾക്ക് ഓൺലൈനായി പത്രിക സമർപ്പിക്കാം. സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പാർട്ടികളുടെ സൈറ്റിൽ നൽകണം. കോവിഡ് ബാധിതർക്ക് തപാൽ വോട്ടിനുള്ള സൗകര്യം ഏർപ്പെടുത്തും. 80 വയസ്സ് കഴിഞ്ഞവർക്കും തപാൽ വോട്ട് ചെയ്യാം. പഞ്ചാബ്, ഉത്തർപ്രദേശ് ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ഥാനാർഥികൾക്ക് 40 ലക്ഷം വരെ ചിലവഴിക്കാം. മണിപ്പൂർ ഗോവ എന്നിവിടങ്ങളിൽ 28 ലക്ഷം രൂപ വരെ ചിലവഴിക്കാം.